ഇ-മാലിന്യങ്ങളെ തുരത്താൻ നാദിയ ടീച്ചർ
text_fieldsസൽവ സലീന
ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിയിൽ തീർക്കുന്ന തീരാ വിപത്തുകളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടിറങ്ങിയ യു.എ.ഇയിലെ ഒറ്റയാൾ പോരാട്ടക്കഥയ്ക്ക് ഒരാണ്ട് പൂർത്തിയാകുന്നു. ഇ- മാലിന്യ സംസ്കരണ കാമ്പയിന് ചുക്കാൻപിടിച്ച ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ അധ്യാപികയായിരുന്ന നാദിയ സൈനലിനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. തൃശ്ശൂർ സ്വദേശിനിയായ നാദിയ നിലവിൽ യു.എ.ഇ ബ്രിട്ടിഷ് കൗൺസിലിൽ സേവനമനുഷ്ഠിച്ചുവരികയാണ്.
ഇന്ന്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായ ഇലക്ട്രോണിക് ഉപകരണങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നതിലൂടെ വന്നുഭവിക്കുന്ന അനന്തര ഫലങ്ങളെക്കുറിച്ച് നാം അജ്ഞരാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ കുറിച്ച് വാചാലരാകുന്ന നമ്മളൊരുപക്ഷേ ഇ- മാലിന്യങ്ങളെ ഗൗനിക്കാറേയില്ല. യു.എ.ഇ മാലിന്യ സംസ്കരണ സ്ഥാപനമായ ബീഅ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മാലിന്യ ബോധവൽക്കരണ യജ്ഞത്തിൽ നോമിനേറ്റ് ചെയ്യപ്പെടുന്നതോടെയാണ് നാദിയ ടീച്ചർ ഇ- മാലിന്യ സംസ്കരണത്തെ ഏറെ ഗൗരവമായി സമീപിക്കുന്നത്.
തുടക്കത്തിൽ ക്ലാസ് മുറിയിലും സ്കൂൾ ക്യാമ്പസിലും മാത്രം ഒതുങ്ങിനിന്ന കാമ്പയിൻ പിന്നീട് ഷാർജയിലെ പല സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും പിന്തുടർന്നു. ഗ്രീൻ പ്ലഗ് ഇ- സൈക്കിൾ യു.എ.ഇ കാമ്പയിനിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ ആയിരങ്ങൾ പങ്കുചേർന്നു. നിരവധി ഇടങ്ങളിൽ നിന്നും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ അനുകൂലിച്ച് ഒരുപാടുപേർ ടീച്ചറെയും സംഘത്തെയും അന്വേഷിച്ചെത്തി. ഇ- മാലിന്യം ശേഖരിക്കാനും ബോധവൽക്കരണം സജീവമാക്കാനും www.greenplug-ecycleuae.com എന്ന വെബ്സൈറ്റ് നിർമ്മിച്ച് നാദിയ ടീച്ചർ തന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു.
വീടുകളിലെ ഇ- മാലിന്യങ്ങളെ കുറിച്ച് വെബ്സൈറ്റിലേക്ക് സന്ദേശം എത്തുന്നതോടെ ടീച്ചറും സംഘവും ചേർന്ന് ഇവ ശേഖരിക്കാൻ അതാത് വീടുകളിലെത്തും. ഇങ്ങനെ ശേഖരിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്കൂൾ യാർഡിൽ തന്നെ അധികൃതർ സ്ഥലവും അനുവദിച്ചു. ഇവിടെ നിന്നും ഇവ വേർതിരിച്ച് റീസൈക്കിൾ പാകത്തിലാക്കി ഷാർജയിലെ ആഗോള ശ്രദ്ധ നേടിയ പരിസ്ഥിതി മാനേജ്മെൻറ് കമ്പനിയായ ബീഅക്ക് കൈമാറുന്നതാണ് കാമ്പയിനിന്റെ പ്രവർത്തനരീതി. ഇതിനോടകം ടൺ കണക്കിന് മാലിന്യം ഇവർ ബീഅയെ ഏൽപ്പിച്ചുകഴിഞ്ഞു.
തന്റെ വെബ്സൈറ്റ് വഴിയും സോഷ്യൽ മീഡിയ മുഖേനയും പോഡ്കാസ്റ്റുകൾ തയ്യാറാക്കിയാണ് പ്രധാനമായും ടീച്ചർ തന്റെ ദൗത്യം നിർവഹിക്കുന്നത്. സെമിനാറുകൾക്കും ബോധവൽക്കരണ യജ്ഞങ്ങൾക്കും പുറമെ പുറംതളളുന്ന ഇ- മാലിന്യങ്ങളിൽനിന്നും പുനർനിർമിക്കാൻ സാധ്യമാകുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളെ സംബന്ധിച്ച ശില്പശാലകൽക്കും ഇവർ നേതൃത്വം നൽകി. യു.എ.ഇയിലേതിനു സമാനമായ ഇ- മാലിന്യ സംസ്കരണ പദ്ധതികൾ ഇന്ത്യയിൽ ആവിഷ്കരിക്കുക എന്നതാണ് നാദിയ ടീച്ചറുടെ അടുത്ത ലക്ഷ്യം.
ഇതിനുളള പഠന-പരിചിന്തന ഘട്ടത്തിലാണ് ഇവരിപ്പോൾ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ടീച്ചർക്ക് മികച്ച സാങ്കേതികപരിജ്ഞാനങ്ങളോടെ ഭാവി സുസ്ഥിരതയെ സമീപിക്കൽ കുറച്ചുകൂടി എളുപ്പമാണ്. യു.എ.ഇയിലുടനീളം നടത്തിയ ദേശീയ മത്സരമായ ബീഅ എൻവയോൺമെന്റൽ എക്സലൻസ് സ്കൂൾ അവാർഡുകളിൽ (EESA ) മികച്ച പോഡ്കാസ്റ്റിന് ഒന്നാം സ്ഥാനത്തിന് നാദിയ ടീച്ചർ അർഹയായി.
തുടങ്ങിവെച്ച പാരിസ്ഥിതി പ്രണയ പ്രയാണത്തിന് വിദ്യാർത്ഥികളും സഹപ്രവർത്തകരും ഒരുമിച്ച് കൈകോർത്തതോടെ ഷാർജ ഗവൺമെന്റിന്റെ അംഗീകാരവും തേടിയെത്തി. ഷാർജ ഗവൺമെന്റിന് റീസൈക്ക്ലിംഗ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഹമ്മദ് അലി അൽ അൻസാരി ആദരവുമായി എത്തിയത് നാദിയക്കും സംഘത്തിനും ഏറെ പ്രചോദനം നൽകി. സുശക്തം മുന്നോട്ട് പോകാൻ അത് വലിയ മുതൽക്കൂട്ടായിരുന്നു. ഇ- വേസ്റ്റുകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി, ഇന്ത്യ പോലുളള വലിയ രാജ്യത്ത് സംസ്കരണം സാധ്യമാക്കാൻ ആസൂത്രണപദ്ധതി കിനാവു കാണുകയാണ് നാദിയ സൈനൽ. ആത്മവിശ്വാസവും ഭർത്താവ് സൈനൽ ഇബ്രാഹിമിന്റെ തികഞ്ഞ പിന്തുണയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.