നിഗൂഢ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ടാഗിന്റെ രൂപത്തിൽ പുനർജനിക്കുന്നു
text_fieldsഉമ്മുൽഖുവൈനിലെ വിമാനം പൊളിക്കുന്നതിന് മുൻപ് (ഫയൽ ചിത്രം)
ദുബൈ: ഉമ്മുൽഖുവൈനിൽ നിന്ന് പൊളിച്ചുമാറ്റിയ വിമാനത്തിന്റെ ഓർമകൾ വീണ്ടും പിറവിയെടുക്കുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കീ ചെയിനിന്റെ മാതൃകയിൽ െപ്ലയിൻ ടാഗുകൾ നിർമിക്കാനാണ് തീരുമാനം. ലിമിറ്റഡ് എഡിഷനായി നിർമിക്കുന്ന ടാഗുകൾ പുതുവത്സരത്തിൽ വിപണിയിലെത്തും. 99 ദിർഹമായിരിക്കും വില.
ഉമ്മുൽഖുവൈനിലെ ബറാക്കുട ബീച്ച് റിസോർട്ടിന് സമീപത്തുകൂടി സഞ്ചരിക്കുന്നവർ കൗതുകത്തോടെ നോക്കിയിരുന്ന കാഴ്ചയായിരുന്നു ഇവിടെ ഉപേക്ഷിക്കപ്പെട്ട പഴകിത്തുരുമ്പിച്ച വിമാനം. ഈ വിമാനം ഇവിടെ എത്തിയതിനെ കുറിച്ച് പല കഥകളുണ്ടെങ്കിലും കൃത്യമായ ഉത്തരം ആർക്കുമുണ്ടായിരുന്നില്ല. രണ്ട് പതിറ്റാണ്ടായി നിഗൂഢതകൾ ഒളിപ്പിച്ച് ഉമ്മുൽഖുവൈനിലെ സ്ഥിരം കാഴ്ചയായിരുന്ന ഈ വിമാനം ആറ് മാസം മുമ്പാണ് പൊളിച്ചുനീക്കിയത്. 1971ൽ റഷ്യയിൽ നിർമിച്ച ഇല്യൂഷിൻ ഐ.എൽ 76 എന്ന വിമാനമാണിത്. 153 അടി നീളമുള്ള ഈ വിമാനം സോവിയറ്റ് യൂനിയന്റെ തകർച്ചയോടെ വിൽപനക്ക് വെച്ചു. 90കളുടെ തുടക്കത്തിൽ വിമാനം ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ സെസ് വാങ്ങി. കുപ്രസിദ്ധ ആയുധവ്യാപാരി വിക്ടർ ബൂട്ടുമായി ബന്ധമുള്ള സ്ഥാപനമാണിത്.
വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കിയ ൈഫ്ലറ്റ് ടാഗ്
വിമാനത്തിലൂടെ ആയുധം കടത്തി എന്ന കുറ്റത്തിന് വിക്ടർ ബൂട്ടിന് യു.എ.ഇ വിലക്കേർപെടുത്തി. എന്നാൽ, സാഹസികനായ പൈലറ്റിനെ ഉപയോഗിച്ച് ഇയാൾ വിമാനം യു.എ.ഇയിൽ ഇറക്കാൻ ശ്രമം നടത്തി. നാല് എൻജിൻ ഉള്ള വിമാനത്തിന്റെ മൂന്ന് എൻജിൻ മാത്രമെ പ്രവർത്തിച്ചിരുന്നുള്ളൂ. അതിനാൽ, പൈലറ്റ് ആദ്യം വിസമ്മതിച്ചു. വൻ തുക ഓഫർ ചെയ്തതോടെ പൈലറ്റ് വിമാനം പറത്താൻ തയാറായി. ഇയാൾക്ക് ഉമ്മുൽഖുവൈനിൽ ഇറാക്കാനേ കഴിഞ്ഞുള്ളൂ. വിമാനം ഉമ്മുൽഖുവൈനിലെ ഹൈവേക്ക് സമീപം പറന്നിറങ്ങുന്ന വിഡിയോ ഒമ്പത് വർഷം മുമ്പ് യു ട്യൂബിൽ പ്രചരിച്ചിരുന്നു. വിമാന ഉടമയായിരുന്ന വിക്ടർ ബൂട്ട് 2008ൽ അമേരിക്കയിൽ അറസ്റ്റിലായി. 25 വർഷം തടവിന് വിധിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജയിലിലാണ്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ വിമാനം പരസ്യ ഏജൻസിക്ക് വിറ്റിരുന്നുവെന്നും പറയപ്പെടുന്നു. വിമാനം ഹോട്ടലാക്കി മാറ്റാൻ ഇടക്ക് ശ്രമം നടന്നിരുന്നു. എന്നാൽ, അത് നടന്നില്ല. ഇതോടെയാണ് വിമാനം പൊളിച്ച് നീക്കാൻ തീരുമാനിച്ചത്.
അജ്മാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് െപ്ലയിൻ ടാഗ് പുറത്തിറക്കുന്നത്. പല തരത്തിലുള്ള ടാഗുകൾ നിർമിക്കുന്നുണ്ട്. വിമാനം പറന്ന് തുടങ്ങിയ വർഷം, നീളം, വീതി, ഭാരം, ശേഷി, രജിസ്ട്രേഷൻ നമ്പർ, അവസാനമായി പറന്ന വർഷം എന്നിവയും ടാഗിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ എമിറേറ്റ്സ് എ 380ൽ നിന്നും ഇവർ ടാഗ് പുറത്തിറക്കിയിരുന്നു. 3500 ടാഗുകളാണ് പുറത്തിറക്കുന്നത്. 4.5 സെന്റീമീറ്റർ വീതിയും അഞ്ച് സെന്റീമീറ്റർ നീളവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

