33 വര്‍ഷം പ്രവാസം; മുസ്തഫ ഹാജി നാട്ടിലേക്ക്
text_fieldsപ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ ഹാജിക്ക് ഐ.സി.എഫ്. നല്‍കിയ യാത്രയയപ്പ്
അബൂദബി: 33 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മുസ്തഫ ഹാജി നാട്ടിലേക്ക്. കോരോത്ത് ഇല്ലത്ത് വീട്ടില്‍ മുസ്തഫ ജോലി ആവശ്യാർഥം റാസല്‍ഖൈമയില്‍ എത്തുന്നത് 1993 നവംബര്‍ 22നാണ്. ആറു വര്‍ഷം വ്യത്യസ്ത ഇടങ്ങളിലായി പല ജോലികള്‍ ചെയ്തു. ഈ ജോലികള്‍ക്കിടയില്‍ പ്രയാസങ്ങളും ശാരീരികമായ അപകടങ്ങളും സംഭവിച്ചു.
ചികിത്സയും പ്രാരാബ്ദങ്ങളുമായി പ്രവാസം തുടരുമ്പോഴാണ് 1999 ജൂലൈ 10ന് ഓഫിസ് അസിസ്റ്റന്‍റായി അബൂദബിയിലെ ഒരു കമ്പനിയില്‍ ജോലി ലഭിക്കുന്നത്. ബികോം വിദ്യാഭ്യാസം മാത്രമുള്ള മലപ്പുറം കൊളക്കാട്ടുകാരനായ ഇദ്ദേഹം 26 വര്‍ഷം ഒരേ കമ്പനിയില്‍ തന്നെ ജോലി ചെയ്തു. ഫയലിങ് ക്ലര്‍ക്കായി വിരമിച്ചു കൊണ്ടാണ് നാട്ടിലേക്കുളള മടക്കം.
കുറ്റിപ്പുറം കുളക്കാട് കുഞ്ഞിതു-ഖദിയുമ്മ ദമ്പതികളുടെ മകനായ മുസ്തഫ ഹാജി 61ാം വയസ്സിലാണ് പ്രവാസത്തോട് വിട പറയുന്നത്. കുടുംബ വീട് പുനരുദ്ധരിച്ചതും സ്വന്തമായി വീട് പണിയാന്‍ സാധിച്ചതുമെല്ലാം പ്രവാസത്തില്‍ നിന്ന് നേടിയെടുത്ത സമ്പാദ്യങ്ങളായി മുസ്തഫ ഹാജി കാണുന്നു. നാല് മക്കളെയും നല്ല വിദ്യാഭ്യാസം നല്‍കി വിവാഹം കഴിച്ചയക്കാന്‍ സാധിച്ചതുമെല്ലാം അബൂദബിയില്‍ നിന്ന് കിട്ടിയ ജോലിയില്‍ നിന്നുള്ള സമ്പാദ്യങ്ങള്‍ കൊണ്ടാണ്. ഉംറകള്‍ പലതവണ നിര്‍വഹിക്കാന്‍ സാധിച്ചു. 2024 കുടുംബസമേതം ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി കാണുന്നു.
നാട്ടിലെത്തിയാല്‍ പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശ്യം. അതോടൊപ്പം തന്നാല്‍ കഴിയുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും നടത്തണം.
ഐ.സി.എഫ് നാദിസിയ ഡിവിഷന്‍ ഭാരവാഹിയായിരുന്ന മുസ്തഫ ഹാജിക്ക് ഡിവിഷന്‍ കമ്മിറ്റിയും ഐ.സി.എഫ്. അബൂദബി റീജിയന്‍ കമ്മിറ്റിയും യാത്രയയപ്പ് നല്‍കി. ഹംസ അഹ്‌സനി വയനാട്, സിദ്ദീഖ് അന്‍വരി, പി.വി. അബൂബക്കര്‍ മുസ്ലിയാര്‍, ഹക്കീം വളകൈ, സുബൈര്‍ ചെലവൂര്‍ ചെല്ലങ്കയും അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

