40 വർഷത്തെ പ്രവാസജീവിതത്തിന് വിട; മുഹമ്മദലി ഹാജി നാട്ടിലേക്ക്
text_fields40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദലി ഹാജിക്ക് ഐ.സി.എഫ്. അബൂദബി റീജിയൻ കമ്മിറ്റി നൽകിയ യാത്രയയപ്പ്
അബൂദബി: നാൽപത് വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് കണ്ണൂർ പുറത്തിയിൽ വാരം സ്വദേശി മുഹമ്മദലി ഹാജി നാട്ടിലേക്ക് മടങ്ങുന്നു. വാരം പത്താംപുര അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകനായ മുഹമ്മദലി ഹാജി, 19ാം വയസ്സിലാണ് തൊഴിൽതേടി യു.എ.ഇയിലെത്തിയത്. ആദ്യത്തെ 10 വർഷം ഒരു പ്രമുഖ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്ത അദ്ദേഹം, തുടർന്ന് 30 വർഷത്തോളം സ്വന്തമായി ട്രാൻസ്പോർട്ട് നടത്തിയാണ് കുടുംബജീവിതവും സാമൂഹിക പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോയത്. 1986-ൽ ആരംഭിച്ച പ്രവാസജീവിതം നാല്പത് വർഷങ്ങൾ പിന്നിടുമ്പോൾ, 59-കാരനായ മുഹമ്മദലി ഹാജി വലിയൊരു ഓർമക്കൂട്ടുമായാണ് മടങ്ങുന്നത്.തളിപ്പറമ്പ് അൽ മഖർ, കണ്ണൂർ ജില്ലാ എസ്.വൈ.എസ് തുടങ്ങിയ സംഘടനകളുടെ കീഴിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം നാടായ വാരത്തെ മസ്ജിദ് തഖ്‌വയുടെ നാഷനൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ മുഷ്‌രിഫ് ഐ.സി.എഫ്. ഡിവിഷൻ പ്രസിഡന്റാണ്.
1992-ൽ ഹജ്ജ് നിർവഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. മകൻ പത്താം ക്ലാസിൽ പഠിക്കുന്നു. വിവാഹിതയായ മകൾ കുടുംബസമേതം യു.എ.ഇയിലാണ്. ഐ.സി.എഫ്. അബൂദബി റീജിയൻ യാത്രയയപ്പ് നൽകി. ചടങ്ങിൽ ഐ.സി.എഫ്. നേതാക്കളായ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഹംസ അഹ്സനി, ലത്തീഫ് ഹാജി, ഷാഫി പട്ടുവം, അബ്ദുസ്സലാം, ശാമിൽ ഇർഫാനി, ജബ്ബാർ അമാനി കെവി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

