അതിശയങ്ങൾ കാണാൻ മിറ സിങ് വീണ്ടുമെത്തി
text_fieldsദുബൈ: എക്സ്പോ ഉദ്ഘാടനവേദിയിൽ അറബ് പെൺകൊടിയായി വേഷമിട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മിറ സിങ് മേള കാണാൻ നഗരിയിലെത്തി. മിറ തിങ്കളാഴ്ചയാണ് 10 ദിവസത്തിന് ശേഷം കാഴ്ചകൾ കാണാനായി എത്തിയത്. ബെലറൂസ് പവലിയനിൽ പ്രത്യേക അതിഥിയായാണ് എത്തിയത്. 11കാരിയായ ഇവരുടെ മാതാവ് സ്വത്ലാന ബെലറൂസുകാരിയാണ്. പിതാവ് ജിതേന്ദ്ര സിങ് ഇന്ത്യക്കാരനുമാണ്. നഗരിയിൽ മിറയെ തിരിച്ചറിഞ്ഞവർ ഫോട്ടോ പകർത്തുകയും അഭിനന്ദിക്കുകയും ചെയ്തു. റഷ്യൻ ഭാഷ സംസാരിക്കുന്ന ഗൈഡിനൊപ്പമാണ് മിറ എത്തിയത്. റഷ്യൻ കൂടാതെ ഹിന്ദിയും ഇംഗ്ലീഷും ഈ മിടുക്കിക്ക് സംസാരിക്കാനറിയാം. ബെലറൂസ് പവലിയനിൽ എത്തിയപ്പോൾ സ്വന്തം വീട്ടിലെത്തിയപേലെ തോന്നുന്നതായി മിറ പ്രതികരിച്ചു. എനിക്ക് ബലറൂസ് ഇഷ്ടമാണ്. എെൻറ മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ ബന്ധുക്കൾ അവിടെ താമസിക്കുന്നുണ്ട്. പവലിയനിലെ മരങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ബലറൂസിെൻറ പ്രകൃതിയെ ഞാനേറെ ഇഷ്ടപ്പെടുന്നു -അവൾ പറഞ്ഞു. പവലിയൻ മുഴുവൻ ചുറ്റിക്കണ്ടശേഷം സന്ദർശക ഡയറിയിൽ പേരെഴുതി ഒപ്പുവെച്ചു. സംഘാടകർ അതിഥികൾക്കായി നൽകുന്ന പരമ്പരാഗത ബെലറൂസിയൻ സമ്മാനവും മിറക്ക് ലഭിച്ചു. തുടർന്ന് ഏതെല്ലാം പവലിയനുകൾ കാണാനാഗ്രഹിക്കുന്നുവെന്ന ചോദ്യത്തിന് ഇന്ത്യ, ചൈന, റഷ്യ എന്നിവയുടേതെന്ന് അവൾ മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.