കണ്ടൽ പറുദീസ...
text_fieldsഅഴിമുഖം, ചതുപ്പുനിലം, കായലോരം തുടങ്ങി പുഴയും കായലും ചേരുന്നിടത്തെ ഉപ്പുകലർന്ന വെള്ളം എന്നിവിടങ്ങളിലാണ് പ്രധാനമായും കണ്ടൽക്കാടുകൾ കാണാറ്. വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണമായ ആവാസവ്യവസ്ഥകളാണ് ഇവ. അബൂദബിയിലെ കണ്ടൽ കാടിന്റെ അത്ഭുതദ്വീപ് നമ്മെ സ്വാഗതം ചെയ്യുന്നത് അനുഭൂതിയുടെ വിസ്മയ ലോകത്തേക്കാണ്. സാദിയാത്ത് ദ്വീപിനും യാസ് ദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ജുബൈൽ ദ്വീപിലാണ് കണ്ടലിന്റെ ഈ വശ്യസൗന്ദര്യം നിലകൊള്ളുന്നത്. അബൂദബി ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും 22 കി.മി സഞ്ചരിച്ചാൽ ജുബൈൽ ദ്വീപിലെത്താം. 2020 ജനുവരിയിൽ അബൂദബിയിലെ ജുബൈൽ മാങ്ഗ്രോവ് പാർക്കിലെ കണ്ടൽ വാക്ക് തുറക്കുകയും നഗരത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാങ്ഗ്രോവ് രേഖപ്പെടുത്തുകയും ചെയ്തു.
ജോലി ഭാരതത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് ഒളിച്ചോടാൻ ഒരുവേള കണ്ടൽ ദ്വീപ് നമ്മോട് വാഗ്ദാനം ചെയ്യുന്നത് ഏറെ ഗൃഹാതുരത്വം നിറഞ്ഞ നിമിഷങ്ങളാണ്. ധാരാളം മത്സ്യസമ്പത്തും വ്യത്യസ്തങ്ങളായ പറവകളുടെ ആവാസകേന്ദ്രങ്ങളായും മാങ്ഗ്രോവ് പാർക്ക് ഖ്യാദി കേട്ടു.
എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 10 വരെ പാർക്ക് തുറന്നിരിക്കും. സ്പടിക സമാനമായ വെള്ളത്തിൽ തഴച്ചുവളരുന്ന കണ്ടൽ വൃക്ഷങ്ങളും അവർക്കിടയിലൂടെ കൃത്യമായി രൂപകല്പനചെയ്ത നടപ്പാതയും തെല്ലൊന്നുമല്ല സഞ്ചാരികളെ ആകർഷിക്കുന്നത്. വേലിയിറക്ക സമയം ജലം വറ്റിവരണ്ടിരിക്കുമെങ്കിലും വേലിയേറ്റ സമയം സന്ദർശകർക്ക് കാഴ്ചയുടെ ഹൃദ്യമായ വിരുന്ന് സമ്മാനിക്കും. ബോർഡ് വാക്കിലേക്കുള്ള പ്രവേശന നിരക്ക് അഞ്ച് ദിർഹം ആണ്. എന്നാൽ, ഇലക്ട്രിക് ഡ്രാഗൺ ബോട്ട്, യോഗ സെഷൻ, കയാക്കിങ് തുടങ്ങിയവക്ക് 25 മുതൽ 90 ദിർഹം വരെ യഥാക്രമം ഈടാക്കുന്നുണ്ട്. ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ സാന്നിധ്യത്തിൽ സൗജന്യ പ്രവേശനവും ബോർഡ് വാക്കും ലഭ്യമാണ്.
രണ്ട് കിലോമീറ്റർ 1.6 കിലോമീറ്റർ ഏഴ് കിലോമീറ്റർ തുടങ്ങി മൂന്ന് വ്യത്യസ്ത ദൂരങ്ങളിൽ ഉള്ള ബോർഡ് വാക്കാണ് മാങ്ഗ്രോവ് പാർക്കിൽ സജ്ജമാക്കിയിരിക്കുന്നത്. പാരിസ്ഥിതിക മണ്ഡലം എന്നതിൽ പുകവലി, മാലിന്യം, നീന്തൽ, ഭക്ഷണപാനീയങ്ങൾ, വളർത്തുമൃഗങ്ങൾ, മത്സ്യബന്ധനം, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവ ഇവിടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കണ്ടൽ ദ്വീപിന്റെ ഡ്രോൺ പകർപ്പുകൾ ഈ മാസ്മരിക ലോകത്തിന്റെ ഗാംഭീര്യത വെളിവാക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. കടുത്ത വേനലിലും ഉള്ളം കുളിർക്കുന്ന കാഴ്ചകളാണ് അബൂദബിയുടെ ഈ മറഞ്ഞ രത്നത്തിൽ ഒരുക്കിവച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.