ദുരിതാശ്വാസത്തിന് ഒപ്പംചേർന്ന് മലയാളികളും
text_fieldsഷാര്‍ജ: മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമൊരുക്കി യു.എ.ഇ അധികൃതര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള താമസക്കാർ. യു.എ.ഇയില്‍ പരക്കെ ലഭിച്ച കനത്ത മഴയിലും പേമാരിയിലും തദ്ദേശീയരും ഇന്ത്യക്കാരുമുള്‍പ്പെടെ വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് ദുരിതത്തിലായത്. കല്‍ബയില്‍ നൂറുകണക്കിന് വില്ലകളിലാണ് വെള്ളം കയറിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ദുരന്ത നിവാരണ അതോറിറ്റികളുടെ സമയോചിത ഇടപെടലുകള്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. കാലാവസ്ഥ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പേ നിരീക്ഷണ സുരക്ഷ നിര്‍ദേശ മുന്നറിയിപ്പുകളുമായി സജീവമായിരുന്ന ദുരന്തനിവാരണ വകുപ്പ് പേമാരി ദിവസങ്ങളില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായി.
പല പ്രദേശങ്ങളിലും വഴിയിലകപ്പെട്ടവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനും താൽക്കാലിക താമസയിടം നൽകാനും നിരവധിപേർ രംഗത്തെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തുടങ്ങി വിവിധ ഇന്ത്യന്‍ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും യു.എ.ഇ അധികൃതര്‍ക്കൊപ്പം ദുരിത മേഖലകളില്‍ സഹായ ഹസ്തവുമായെത്തി നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമേകി. മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ട 1300ഓളം തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്തതായി പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. ബുധനാഴ്ച രാത്രിയും ഭക്ഷണ വിതരണമുണ്ട്. ആവശ്യമെങ്കില്‍ തുടര്‍ദിവസങ്ങളിലും ഭക്ഷണം വിതരണം തുടരും.
അസോസിയേഷന് ഓഫിസ് പ്രയാസപ്പെടുന്നവര്‍ക്കായി മുഴുസമയവും തുറന്ന് പ്രവര്‍ത്തിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ദുരിതാശ്വാസ കേന്ദ്രമാക്കാനുള്ള സന്നദ്ധതയും അധികൃതരെ അറിയിച്ചു. ഇന്ത്യന്‍ സ്കൂളിന്റെ പത്തോളം ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കി. ഷാര്‍ജ എയര്‍പോര്‍ട്ടിലും റോളയിലും കുടുങ്ങിയവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന് യത്നിച്ചതില് ചാരിതാര്‍ഥ്യമുണ്ടെന്നും നിസാര്‍ തളങ്കര പറഞ്ഞു. അനീസ്, മുരളി, ജിബി, ത്വാലിബ് തുടങ്ങിയവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
‘മഴക്കെടുതി കാരണം ആരെങ്കിലും ദുബൈ - മുഹൈസന ഭാഗത്തുണ്ടെങ്കില്‍ എന്നെ വിളിക്കാം’ ഭക്ഷണവും താമസവും മൂന്ന് ദിവസത്തേക്ക് അറേഞ്ച് ചെയ്യും’ എന്നായിരുന്നു ഒരു മലയാളി സഹൃദയന്റെ വാട്സ്ആപ് സന്ദേശം. സമാന രീതിയില്‍ സഹായ വാഗ്ദാനങ്ങളില്‍ സജീവമായിരുന്നു യു.എ.ഇയിലെ പല സമൂഹമാധ്യമ അക്കൗണ്ടുകളുമെന്നത് ദുരിതസമയത്തെ സന്തോഷ വാര്‍ത്തകളാണ്. കെ.എം.സി.സി, പ്രവാസി ഇന്ത്യ, എസ്.കെ.എസ്.എസ്.എഫ്, ഫുജൈറ കൈരളി കള്‍ചറല്‍ അസോസിയേഷന്, ഖോര്ഫക്കാന് ഇന്ത്യന്‍ ക്ലബ് തുടങ്ങി വിവിധ കൂട്ടായ്മകളിലെ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ഇതിൽ ക്ലൗഡ് സീഡിങ്ങിന് പങ്കില്ല!
ദുബൈ: കനത്ത മഴക്ക് കാരണമായത് ക്ലൗഡ് സീഡിങ് മൂലമാണെന്ന പ്രചാരണങ്ങൾ തള്ളി അധികൃതർ. ചൊവ്വാഴ്ചത്തെ മഴക്ക് മുമ്പായി ക്ലൗഡ് സീഡിങ് നടന്നിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ കനത്ത മഴക്ക് കാരണമായത് ക്ലൗഡ് സീഡിങ്ങാണെന്ന അഭിപ്രായം പങ്കുവെച്ച സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജനങ്ങളുടെയും ക്ലൗഡ് സീഡിങ് നടത്തുന്ന വിമാനങ്ങളുടെയും പൈലറ്റുമാരുടെയും സുരക്ഷ പരിഗണിക്കുന്നതിനാൽ ഗുരുതരമായ കാലാവസ്ഥ സാഹചര്യങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇതിന് മുതിരാറില്ല. മഴയുടെ ദിവസങ്ങളിൽ വിമാനങ്ങൾ പറന്നത് ശരിയാണെങ്കിലും, അത് ഓപറേഷന് വേണ്ടിയായിരുന്നില്ല. ചിലർ പറയുന്നത് സീഡിങ്ങാണ് കനത്ത മഴക്ക് കാരണമായതെന്നാണ്. എന്നാൽ, ഞങ്ങൾക്കതിൽ ഉത്തരവാദിത്തമില്ല -പ്രസ്താവന ചൂണ്ടിക്കാണിച്ചു.
ഇന്ത്യക്കാർക്ക് ബന്ധപ്പെടാം
ദുബൈ: പ്രതികൂലമായ കാലാവസ്ഥ കാരണം പ്രയാസപ്പെടുന്ന ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് ഹെൽപ്ലൈൻ സംവിധാനമൊരുക്കി ഇന്ത്യൻ കോൺസുലേറ്റ്. +971501205172, +971569950590, +971507347676, +971585754213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാണ് അധികൃതർ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചിട്ടുള്ളത്.
മഴക്കിടെ ഗതാഗതം നിയന്ത്രിക്കുന്ന അബൂദബി പൊലീസ്
അബൂദബി സാധാരണ നിലയിലേക്ക്
അബൂദബി: യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ ചൊവ്വാഴ്ച പെയ്തിറങ്ങിയതിനു ശേഷം തലസ്ഥാന എമിറേറ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ബുധനാഴ്ച രാവിലെ പലയിടത്തും കനത്ത വെള്ളക്കെട്ടായിരുന്നു. ഉച്ചയോടെയാണ് മുസഫ വ്യവസായ മേഖലയിലും ജനവാസ പ്രദേശങ്ങളിലും ഉള്ള റോഡുകളിലെ വെള്ളക്കെട്ട് കുറഞ്ഞത്.
അതേസമയം ചിലയിടങ്ങളിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. അനേകം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി ഷോപ്പുകളിലും വില്ലകളിലും കനത്ത മഴ നാശനഷ്ടം വരുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവായ റോഡുകളിൽ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കുന്ന ജോലികൾ നടന്നുവരുകയാണ്.
എമിറേറ്റിലെ ഉൾമേഖലകളിലെ കാർഷിക ഇടങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഈത്തപ്പനകളും മരങ്ങളും കടപുഴകി.
ദുബൈ റോഡിൽ നിന്ന് മുനിസിപ്പാലിറ്റി അധികൃതർ വെള്ളം പമ്പ് ചെയ്ത് കളയുന്നു
വെള്ളക്കെട്ടിൽ കുടുങ്ങിയ കാറിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നവർ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.