കണ്‍കെട്ടില്ലാത്ത ലോകത്തേക്ക് മജീഷ്യന്‍ റഷീദ് യാത്രയായി
text_fieldsഅജ്മാന്‍: കുടുംബത്തെ മുഴുവന്‍ മായാജാല വിദ്യക്കാരാക്കി മാറ്റിയ പ്രവാസി മജീഷ്യന്‍ റഷീദ് കളമശ്ശേരി എന്ന മുഹമ്മദ് റഷീദ് (59) യാത്രയായി. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയ ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ച ആറരയോടെ സ്വവസതിയില്‍ മരിക്കുകയായിരുന്നു. നാലുപതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്ത് ഉണ്ടായിരിക്കെ നിരവധി വേദികളില്‍ കണ്‍കെട്ട് വിദ്യ അവതരിപ്പിച്ച ഇദ്ദേഹം അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നു.
1978ല്‍ മസാഫിയില്‍ സ്റ്റുഡിയോയുമായിട്ടാണ് ആദ്യമായി ഗള്‍ഫില്‍ എത്തുന്നത്. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. യു.എ.ഇയിലെ നാടന്‍ മണ്‍ചട്ടിയും കലവും ലഭിക്കുന്ന സ്ഥാപനമായിരുന്നു അത്. ശേഷം മുഹമ്മദ് റഷീദ് ഫുജൈറയിലെ ഫറൂജ് അല്‍വാദി എന്ന ചിക്കന്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിക്ക് കയറി. അവിടെനിന്ന് വിട്ട ശേഷം അജ്മാനില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തി വരുകയായിരുന്നു. യു.എ.ഇയിലെ നിരവധി വേദികളില്‍ മായാജാലം അവതരിപ്പിച്ച റഷീദ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെയും മാജിക്ക് അവതരിപ്പിക്കാന്‍ പ്രാപ്തരാക്കിയിരുന്നു. അജ്മാന്‍ സി.എച്ച് സെൻറര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അജ്മാനിലെ സംഗീത കൂട്ടായ്മയായ നൊസ്റ്റാള്‍ജിയയുടെ ഉപദേശകസമിതി അംഗമാണ്.
ഫസീലയാണ് ഭാര്യ. മകള്‍: ഫര്‍ഹാന. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഫര്‍ഹാന്‍, അജ്മാനിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന ഫയാസ് എന്നിവരാണ് മക്കള്‍. മരുമക്കൾ: ശാമില്‍, സഫ്ന. സഹോദരങ്ങള്‍: അബ്ദുല്‍ ജമാല്‍, അബ്ദുല്‍ ലത്തീഫ് (ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന്‍), അബ്ദുല്‍ സലിം, അബ്ദുല്‍ നാസര്‍, അബ്ദുല്‍ അസീസ്.പിതാവ്: കളമശ്ശേരി എച്ച്.എം.ടി കോളനി കുഞ്ഞുമുഹമ്മദ്. മാതാവ്: ഐഷ. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്ന മുഹമ്മദ് റഷീദിന് സ്വദേശികളടക്കം നിരവധി സുഹൃദ്ബന്ധങ്ങളുണ്ട് യു.എ.ഇയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.