പാട്ടെഴുതി പാട്ടിലാക്കി ഷാഫി മുണ്ടക്കൈ
text_fieldsഅൽഐൻ: പ്രവാസത്തിെൻറ തിരക്കിനിടയിലും മാപ്പിളപ്പാട്ടുകൾ എഴുതാനും ചിട്ടപ്പെടുത്താനും മനോഹരമായി പാടാനും സമയം കണ്ടെത്തുകയാണ് ഷാഫി മുണ്ടക്കൈ. മനോഹര ശബ്ദത്തിനുടമയായ ഷാഫി, യു.എ.ഇയിലെ വിവിധ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിൽ നടന്ന പല മാപ്പിളപ്പാട്ട് മത്സരങ്ങളിലും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രമുഖ ഗാനരചയിതാക്കളുടെ ഗാനങ്ങൾ പാടാനും ഷാഫിക്ക് അവസരം ലഭിച്ചു. ഇതിന് പുറമെ ഷാഫി എഴുതിയ ഗാനങ്ങൾ പല പ്രമുഖ ഗായകരും പാടിയിട്ടുണ്ട്.
കല്യാണവീടുകളിലും മറ്റു ആഘോഷ പരിപാടികളിലുമെല്ലാം മാപ്പിളപ്പാട്ടുകൾ പാടിയാണ് തുടക്കം. കാസർകോടൻ ഗ്രാമങ്ങളിലെ കല്യാണവീടുകളിലും ആഘോഷരാവുകളിലും ഷാഫി മുണ്ടക്കൈയുടെ ഇശലുകൾ പെയ്തിറങ്ങിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രചനക്ക് പുറമെ താരാട്ട് പാട്ടുകളും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ള ഗാനങ്ങളും എഴുതിയിട്ടുണ്ട്. ജന്മദിനാശംസകൾക്കും കുടുംബസംഗമങ്ങൾക്കുമെല്ലാം പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തി പാടിക്കൊടുക്കും. നല്ലൊരു വോളിബാൾ താരവുമാണ്.
നൂറുകണക്കിന് ഗാനങ്ങളാണ് ഷാഫി ശ്രുതി മധുരത്തിൽ പെയ്തിറങ്ങിയത്. സ്വന്തം എഴുതി, ചിട്ടപ്പെടുത്തിയ ഗാനങ്ങളും നിരവധി. ഹെഡ്സെറ്റും ലാപ്ടോപ്പുമാണ് റെക്കോഡിങ്ങിന് ഉപയോഗിക്കുന്നത്. പീർ മുഹമ്മദ്, എ.വി. മുഹമ്മദ്, വി.എം. കുട്ടി, എം.എ. അസീസ് തുടങ്ങിയ പ്രമുഖരുടെ പഴയകാല മാപ്പിള പാട്ടുകളാണ് ഇഷ്ടം. സ്വന്തമായി പാടി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. യു.എ.ഇയുടെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഷാഫി എഴുതി പാടിയ പാട്ടും കോവിഡ് മഹാമാരി കാലത്ത് എഴുതി പാടിയ പാട്ടും വൈറലാണ്. മാപ്പിളകലയോട് ഏറെ അടുത്തു നിൽക്കുന്നവരാണ് ഷാഫിയുടെ കുടുംബം. മുണ്ടക്കൈ പോക്കർ തറവാട്ടിൽ ദഫ് കുടുംബത്തിൽ ജനനം. സഹോദരൻ അബ്ദുൽ ഖാദർ ഹാജി ദഫ് ഉസ്താദായിരുന്നു. മറ്റൊരു സഹോദരൻ ഇബ്രാഹിം ഇപ്പോൾ ദഫും കൈകൊട്ടിക്കളിയുമായി നാട്ടിൽ സജീവമാണ്.
32 വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം ഉമ്മുൽ ഖുവൈൻ, ദുബൈ, അബൂദബി എന്നിവിടങ്ങളിലായിരുന്നു ആദ്യ കാലത്ത് ജോലി. ഇപ്പോൾ അൽഐനിലെ ശുഐബിൽ സ്വദേശിയുടെ വീട്ടിൽ 16 വർഷമായി ഡ്രൈവറായി ജോലിചെയ്യുന്നു.
ജോലിക്കിടയിലെ ഒഴിവ് സമയത്താണ് ഗാനങ്ങൾ എഴുതുന്നത്. ഒരുദിവസം തന്നെ രണ്ടും മൂന്നും ഗാനങ്ങൾ എഴുതിയതായി ഷാഫി ഓർക്കുന്നു. കാസർകോട് മുളിയാർ, മുണ്ടക്കൈ സ്വദേശിയാണ്. ഭാര്യ: അസ്മ ചേരൂർ. മക്കൾ: ഷാക്കിർ, ഷാബിർ, ഷാബിത്ത്, സൈനബത്ത് നൂരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

