ദുബൈയിൽ മിതമായ നിരക്കിൽ വീടിന് പദ്ധതി
text_fieldsശൈഖ് ഹംദാന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ യോഗം
ദുബൈ: നഗരത്തിൽ മിതമായ നിരക്കിൽ വീടുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
പദ്ധതിയിൽ 17,080 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അൽ മുഅസ്സിം 1, അൽ തവാർ 1, അൽ ഖിസൈസ് ഇൻഡസ്ട്രിയൽ 5, അൽ ലിയാൻ 1 എന്നിങ്ങനെ ആറ് മേഖലകളിലായി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 14.6 ലക്ഷം സ്ക്വയർ മീറ്റർ പ്രദേശത്താണ് വീടുകൾ നിർമിക്കുന്നത്.
ദുബൈയുടെ മിതമായ നിരക്കിൽ ഭവനമെന്ന നയത്തിന്റെയും ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെയും ഭാഗമായാണ് എമിറേറ്റിലെ വിദഗ്ധരായ പ്രഫഷനലുകളെ ലക്ഷ്യമിട്ട് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വലിയ വിഭാഗം ജനങ്ങൾക്ക് താങ്ങാവുന്ന വാടകയിൽ വീടുകൾ ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം പദ്ധതി പ്രദേശങ്ങൾ നഗരത്തിലെ പ്രധാന മേഖലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതുമാണ്.
അവശ്യ സേവനങ്ങളുടെ ലഭ്യതയും ഈ മേഖലയിൽ ഉറപ്പുവരുത്തും. വ്യാഴാഴ്ച ചേർന്ന ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് ശൈഖ് ഹംദാൻ വിവിധ പദ്ധതികൾക്കൊപ്പം പുതിയ റെസിഡൻഷ്യൽ പ്രോജക്ടിന് ഭൂമി അനുവദിക്കുന്നതിന് അംഗീകാരം നൽകിയത്.ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ്, ദുബൈ മുനിസിപ്പാലിറ്റി, റോഡ് ഗതാഗത അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബൈ, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ റിയൽ എസ്റ്റേറ്റ് കോർപറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കും.
വൈവിധ്യങ്ങളെ സ്വീകരിക്കുന്ന ഐക്യപൂർണവും സമൃദ്ധവുമായ ഒരു സമൂഹത്തിന് സംഭാവന നൽകുന്ന എല്ലാ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നതായും വിവിധ ഭവന ഓപ്ഷനുകൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈ എല്ലാവർക്കും വേണ്ടിയുള്ള നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.