അബൂദബിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsദുബൈയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന ആർ.ടി.എ
ഉദ്യോഗസ്ഥർ
അബൂദബി: കനത്ത മഴയിൽ അബൂദബി നഗരം, മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഷാബിയ തുടങ്ങി ജനവാസ കേന്ദ്രങ്ങളിലെ റോഡുകളില്‍ വെള്ളം നിറഞ്ഞു. വെള്ളക്കെട്ടിലായ റോഡിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകള്‍ നിലച്ചു. പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കയറുന്നതിനും റോഡുകള്‍ മുറിച്ച് കടക്കുന്നതിനുമെല്ലാം ബുദ്ധിമുട്ടായി. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടില്‍ നിരവധി ചെറു വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കെട്ടിടങ്ങളുടെ ബേസ്‌മെന്‍റ് പാര്‍ക്കുകളില്‍ നിന്ന് വാഹനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകളും മറ്റും ബേസ്‌മെന്‍റ് പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചു. വെള്ളക്കെട്ട് പൊതുഗതാഗതത്തെയും ബാധിച്ചു.
വേഗപരിധി കുറച്ചു
മഴയുള്ള സമയങ്ങളില്‍ റോഡുകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു. സ്മാര്‍ട്ട് സൈന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗത കൃത്യമായി പാലിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ വാദികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സാഹചര്യത്തിന് അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കാന്‍ മാനവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലും ജാഗ്രത
മഴയും മൂടല്‍മഞ്ഞും കാരണം വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രികര്‍ നേരത്തെ തന്നെ വിമാനത്താവളങ്ങളില്‍ എത്താന്‍ ശ്രദ്ധിക്കണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്താന്‍ അബൂദബി, ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

