അബൂദബി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയമ പരിഷ്‌കരണം
text_fieldsഅബൂദബി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഭരണനിര്‍വഹണം ശക്തപ്പെടുത്താനും നിക്ഷേപകരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കാനുമായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അബൂദബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് (ഡി.എം.ടി). 2015ലെ മൂന്നാം നമ്പര്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ (2025ലെ രണ്ടാം നമ്പര്‍ നിയമം) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാല് പ്രധാന ഭരണപരമായ തീരുമാനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് കൈക്കൊണ്ടത്.
അന്താരാഷ്ട്ര നിലവാരത്തിൽ സുതാര്യത ഉറപ്പാക്കാനും വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:
എസ്‌ക്രോ അക്കൗണ്ട് നിയന്ത്രണം: ഓഫ്-പ്ലാന്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നവരുടെ പണം സുരക്ഷിതമാക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു പദ്ധതിയുടെ 20 ശതമാനം നിർമാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എസ്‌ക്രോ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ നിബന്ധനകള്‍ ബാധകമാകും. ഇത് പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കും.
സംയുക്ത ഉടമസ്ഥതയിലുള്ള വസ്തു: ഒരുമിച്ചുള്ള സംവിധാനങ്ങളുടെ സുസ്ഥിര കൈകാര്യം ചെയ്യല്‍ ഉറപ്പുവരുത്തുന്നതിനായി ഉടമകള്‍, ഡവലപേഴ്സ്, മാനേജ്മെന്റ് കമ്പനികള്‍ എന്നിവയുടെ ചുമതലകള്‍ കൃത്യമായി നിര്‍ണയിക്കുന്നു. പൊതുസൗകര്യങ്ങളുടെ ദീര്‍ഘകാല പരിപാലനത്തിന് ഇത് സഹായകരമാകും.
ഉടമകളുടെ സമിതികള്‍: കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉടമകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഓണേഴ്‌സ് കമ്മിറ്റികള്‍ക്ക് ഏകീകൃത നിയമാവലി(ബൈലോ) നിലവില്‍ വരും. മികച്ച ഭരണനിര്‍വഹണത്തിനും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് വഴിയൊരുക്കും.
നഷ്ടപരിഹാരവും റീഫണ്ടും: ഓഫ്-പ്ലാന്‍ യൂനിറ്റുകളുടെ വില്‍പന റദ്ദാക്കുകയോ പുനര്‍വില്‍പന നടത്തുകയോ ചെയ്യുമ്പോള്‍ ഡെവലപ്പര്‍ക്കും വാങ്ങുന്നയാള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന രീതിയിലുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ചു. അര്‍ഹമായ നഷ്ടപരിഹാരവും തുക തിരികെ ലഭിക്കുന്നതിനും ഇത് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കുന്നു.
വിപണിയിലെ ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിനും, മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും, അബൂദബിയെ ഒരു മുന്‍നിര റിയല്‍ എസ്റ്റേറ്റ് കേന്ദ്രമായി സ്ഥാപിക്കുന്നതിനും ഈ തീരുമാനങ്ങള്‍ സഹായിക്കുമെന്ന് അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റാഷിദ് അല്‍ ഉമൈറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

