കഴിഞ്ഞ വർഷം ദുബൈ പൊലീസ് പിടികൂടിയത് 145 പിടികിട്ടാപ്പുള്ളികളെ
text_fieldsദുബൈ: കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസത്തിൽ ദുബൈ പൊലീസ് പിടികൂടിയത് 145 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. കുപ്രസിദ്ധ കുറ്റവാളി റാഫേൽ ഇംപീരിയൽ അടക്കമുള്ളവരെയാണ് ദുബൈ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, കൊള്ള, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരിൽ പലരും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് റാഫേൽ ഇംപീരിയലിനെയും സംഘത്തെയും പൊലീസ് കുടുക്കിയത്. പണവും പ്രശസ്തരുടെ പെയിന്റിങ്ങും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഫ്രഞ്ച് മയക്കുമരുന്ന് ഗാങ് ലീഡർ മുഫീദ് ബൂച്ചിബിയെ ഏപ്രിലിലാണ് പിടികൂടിയത്.
പത്തു വർഷമായി വ്യാജ പേരിൽ വിലസിയിരുന്ന ഇയാളെ ദുബൈയിൽനിന്നാണ് പിടികൂടിയത്.
ഇന്റർപോളിന്റെ റെഡ് നോട്ടീസുള്ള ഇയാൾ യു.എ.ഇയിലെത്തിയതായി ദുബൈ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ഇതേ മാസമാണ് അന്താരാഷ്ട്ര കുറ്റവാളി മൈക്കൾ പോൾ മൂഗൻ കുടുങ്ങിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ഇയാൾ എട്ടു വർഷമായി മുങ്ങിനടക്കുകയായിരുന്നു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് ലഭിച്ച ഉടൻ ഇയാളെ പിടികൂടുകയായിരുന്നു. ദുബൈ പൊലീസും യു.കെയുടെ നാഷനൽ ക്രൈം ഏജൻസിയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അറസ്റ്റ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിന്റെ വാർഷിക പരിശോധനയിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 9.3 ബില്യൺ ദിർഹമിന്റെ വ്യാജ ഉൽപന്നങ്ങൾ മാർക്കറ്റിൽനിന്ന് പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 2235 കേസുകളിലായി 2536 പേരെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക നഷ്ടമുണ്ടായ കേസുകളിൽ പിടികൂടിയ ഉൽപന്നങ്ങൾ ഉടമകൾക്ക് തിരികെ നൽകാൻ കഴിഞ്ഞു.
ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ 3.73 ലക്ഷം ദിർഹമിന്റെ 305 സാധനങ്ങൾ ഉടമകൾക്ക് തിരികെ നൽകാൻ കഴിഞ്ഞു.
ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.