അര നൂറ്റാണ്ട് അറബ് നാട്ടിൽ; കുഞ്ഞിമോൻക്ക ഇനി ജൻമദേശത്തേക്ക്
text_fieldsഅൽ-ഐൻ: അന്നം കണ്ടെത്താൻ അൻപത് വർഷത്തോളം യു.എ.ഇ യുടെ വിവിധ മേഘലകളില്‍ ജോലി ചെയ്ത് പതിനെട്ടാം വയസ്സില്‍ തുടങ്ങിയ പ്രവാസം അറുപത്തിയെട്ടാം വയസ്സില്‍ മതിയാക്കി മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത വളവന്നൂർ (പാറക്കൂട്) സ്വദേശി പൊട്ടച്ചോല മുഹമ്മദ് എന്ന കുഞ്ഞിമോൻക്ക നാട്ടിലേക്ക് മടങ്ങുന്നു. സ്കൂൾ പഠന ശേഷം പതിനെട്ടാം വയസ്സിൽ തൊഴിൽ തേടി പതിനാറ് അംഗസംഘത്തോടൊപ്പം ബോംബെയിലേക്ക് വണ്ടി കയറി, അവിടെ നിന്ന് യു.എ.ഇ യിലേക്ക്. ചെമ്പൂരിൽ നിന്ന് പത്തേമാരിയിൽ കയറി ദിവസങ്ങൾ കടലിലൂടെ യാത്ര ചെയ്ത് ഖോർഫുക്കാനിലെത്തി. നവംബര്‍ 1971ന് കരക്കണക്കണഞ്ഞു. തികച്ചും അപരിചിതമായ ദേശത്ത് അപരിചിതരായ ഇൗ ഭാഗ്യാന്വേഷികളെ സ്വീകരിക്കാനും സൽക്കരിക്കാനും സ്വദേശികളായ അറബ് ജനങ്ങൾക്ക് മടിയുണ്ടായിരുന്നില്ല. ദൂരെ നിന്നും ഒരു അറബി വരുന്നത് കണ്ടു കൈ വീശി കാണിച്ചപ്പോൾ അറബി അടുത്ത് വന്നു സലാം പറഞ്ഞു ഹസ്തദാനം ചെയ്തു സ്വീകരിച്ചു അവരുടെ കുടിലിൽ കൊണ്ട് പോയി സുലൈമാനിയും ഈത്തപഴവും ഭക്ഷണവും നൽകി. അദ്ദേഹത്തിെൻറ സഹായത്താൽ വണ്ടിയിൽ കയറി പൊട്ടിപൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്ത് കൽബയിൽ എത്തി അവിടെ ഇറങ്ങി വളവന്നൂര്‍ ക്കാരന് ടൈലർ കോയയെ പരിചയപ്പെട്ടു , അദ്ദേഹം കല്‍ബയില്‍ ഒരുഅറബിയുടെ തോട്ടത്തിൽ ജോലി ഏർപ്പാടാക്കി.
പല സ്ഥലത്തുമുള്ള തോട്ടങ്ങളിലെ പമ്പ് സെറ്റ് നന്നാക്കുന്ന പണിയായിരുന്നു. രണ്ടു ഉറുപ്പികയായിരുന്നു ദിവസ കൂലി. ഒാപ്പണ്‍ ലാന്റ്റോവര്‍ വണ്ടിയില്‍ അറബി വന്ന് കൊണ്ട് പോകും. കഴിക്കാൻ കുബൂസും മജ്ബൂസും കഹ്വയും നൽകും. ഈത്തപനയോല വീടുകളാണ് അധികവും. ഇടക്ക് കുഞ്ഞാലി ഹാജിയുടെ ഹോട്ടലിൽ പോകും ഭക്ഷണം കഴിക്കും ഒരു നേരത്തെ ഭക്ഷണത്തിന്ന് നാല് അണയാണ് (25 പൈസ ), ദാൽ സബ് ജി രണ്ട് അണ, ചായ ഒരണ, എന്നിങ്ങനെയായിരുന്നു അന്നത്തെ വില. (അണ, നയാപൈസ പോലെ പണ്ടു നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന പല നാണയങ്ങളും ദുബൈ ഹെറിറ്റേജ് വില്ലേജില്‍ ഇന്നുമുണ്ട്). നാട്ടിലേക്ക് അയച്ച കത്തിന് മറുപടിയായി ഒരു മാസത്തിനു ശേഷം ആദ്യത്തെ കത്ത് വന്നു. സന്തോഷത്തോടെ നാട്ടിലെ വിവരങ്ങളറിയാൽ കത്ത് പൊട്ടിച്ചു വായിച്ചു നാട്ടിൽ നിന്ന് പോരുമ്പോൾ കിടപ്പിലായിരുന്ന ഉമ്മ മരണപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വിവരം.
കുറച്ചു കാലങ്ങൾക്ക് ശേഷം കൽബയിൽ നിന്നും ഷാർജയിലുള്ള മുഹമ്മദ്കുട്ടി (കുഞ്ഞു) എന്ന എളാപ്പയുടെ അടുത്തേക്ക് പോയി അവിടെ കഫ്റ്റീരിയയിൽ ഒരു വർഷം ജോലി ചെയ്തു. പിന്നെ ദുബൈയിൽ മെക്കാനിക്കായി, നാല് വർഷം അരാം ക്കൊ കമ്പനിയിൽ സീ മാനായി. പിന്നീട് ദീർഘകാലം ദുബൈ പോലീസിലും എമിറേറ്റ്സ് ട്രാൻസ്പോർട്ട് കമ്പനിയിലും കോഹി നൂർ ബേക്കറി, ബിൻ മക്തൂം കമ്പനി എന്നിവിടങ്ങളിലും മെക്കാനിക്കായും സൂപ്പര്‍വൈസറായും സേവനം. അൽ ഐനിൽ സ്വദേശിയുടെ ടാക്സി ഓടിക്കുകയായിരുന്നു ഇപ്പോൾ. സ്വദേശികളും വിദേശികളുമായ ഒരു പാട് സുഹൃത്തുക്കളുള്ള ഇദ്ദേഹം കുടുംബ ബന്ധങ്ങളും സുഹൃത് ബന്ധങ്ങളും കൂട്ടിയിണക്കാനും തിരക്കുകൾക്കിടയിൽ സമയം കണ്ടു. ഡിസംബര്‍ ആദ്യം കുടുബത്തോടൊപ്പം ഉംറ നിർവ്വഹിച്ചു നാട്ടിലേക്ക് പോകാനാണ് തീരുമാനം. ഭാര്യമാർ നൂർജഹാൻ , ജമീല. മക്കൾ അമീറലി സഫ്ദർ (അൽഐൻ) ,സഫീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.