യു.എ.ഇക്ക് ആഘോഷമായി നാളെ മൂന്ന് കൊയ്ത്തുത്സവങ്ങൾ
text_fieldsഅബൂദബി: കാർഷിക സംസ്കാരത്തിന് ആത്മീയ വിശുദ്ധി പകർന്ന് ആദ്യ ഫലം കാണിക്കയായി സമർപ്പിക്കുന്ന പൈതൃകത്തിെൻറ സ്മരണകളിലൂടെ സഞ്ചരിക്കാനും ആഘോഷപൂർവം ഒത്തുചേരാനും യു.എ.ഇയിലെ ജനങ്ങൾക്ക് വെള്ളിയാഴ്ച മൂന്ന് കൊയ്ത്തുത്സവങ്ങൾ. അബൂദബി മാർത്തോമ ഇടവക, അബൂദബി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി, ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി പാത്രിയർക്ക കത്തീഡ്രൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൊയ്ത്തുപെരുന്നാളുകൾക്ക് വേദി ഉയരുന്നത്. മുസഫ മാർത്തോമ ദേവാലയാങ്കണത്തിലാണ് അബൂദബി മാർത്തോമ ഇടവകയുടെ കൊയ്ത്തുത്സവം. അബൂദബി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയുടേത് അബൂദബി കേരള സോഷ്യൽ സെൻററിലും ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി പാത്രിയർക്ക കത്തീഡ്രലിേൻറത് ദേവാലയാങ്കണത്തിലും നടക്കും.
മുസഫ മാർത്തോമ ദേവാലയാങ്കണത്തിൽ രാവിലെ എട്ടിന് വിശുദ്ധ കുർബാനയുണ്ടാകും. വൈകുന്നേരം 3.30ന് നടക്കുന്ന വർണശബളമായ വിളംബര യാത്രയോടെയാണ് വിളവെടുപ്പുത്സവത്തിന് തുടക്കമാവുക. ‘കേരളം അതിജീവനത്തിെൻറ നാളുകൾ’ എന്നതാണ് വിളംബരയാത്രയുടെ മുഖ്യസന്ദേശം. ‘സായിദ് വർഷം’, ഇടവകയുടെ ഈ വർഷത്തെ ചിന്താവിഷയമായ ‘ക്രിസ്തു സ്നേഹിച്ചപോലെ സ്നേഹിക്കുക’ വിഷയങ്ങളിൽ ദൃശ്യാവിഷ്കാരവും കലാപ്രകടനങ്ങളും അവതരിപ്പിക്കും. നിസാം കാലിക്കറ്റും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, മിമിക്സ്, സ്പോട്ട് ഡബിങ്, നൃത്തം, അമേരിക്കൻ ലേലം എന്നിവ സംഘടിപ്പിക്കും. ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. സഹ വികാരി റവ. സി.പി. ബിജു, ജനറൽ കൺവീനർ കെ.വി. ജോസഫ് എന്നിവർ പ്രസംഗിക്കും. ഉത്സവ വേദിയിൽ കേരളത്തനിമയുള്ള ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകുന്ന 50 സ്റ്റാളുകളുണ്ടാകും. പത്തോളം സ്റ്റാളുകളിൽ തത്സമയം ഒരുക്കുന്ന ഭക്ഷണം ലഭിക്കും. മറ്റു ഉൽപന്നങ്ങൾ, ഗെയിംസ് എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. പ്രവേശനക്കൂപ്പൺ നറുക്കിട്ട് 20 പവൻ സ്വർണം ഒന്നാം സമ്മനാവും പതിനഞ്ചോളം മറ്റു സമ്മാനങ്ങളും നൽകും.
ഇത്തവണത്തെ വരുമാനത്തിൽ വലിയൊരു ഭാഗം കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വികാരി റവ. ബാബു പി. കുലത്താക്കൽ, സഹവികാരി റവ. സി.പി. ബിജു, ജനറൽ കൺവീനർ കെ.വി. ജോസഫ്, ട്രസ്റ്റിമാരായ ബിജു പി. ജോൺ, പി.ജി. സജിമോൻ, സെക്രട്ടറി മാത്യു മണലൂർ, ജോർജ് ബേബി എന്നിവർ പങ്കെടുത്തു.
കേരള േസാഷ്യൽ സെൻററിൽ നടക്കുന്ന സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി കൊയ്ത്തുത്സവം വൈകുന്നേരം അഞ്ചിന് ആരംഭിക്കും. പതാക ഉയർത്തലും ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനവും നടത്തിയാണ് ഉത്സവം ആരംഭിക്കുക. ശിങ്കാരിമേളം, ഹാസ്യ^സംഗീത വിരുന്ന്, അമേരിക്കൻ ലേലം എന്നിവയുണ്ടാകും. ലേഡീസ് തട്ടുകട, നാടൻ തട്ടുകട തുടങ്ങിയ ഭക്ഷ്യ സ്റ്റാളുകൾക്ക് പുറമെ കുട്ടികൾക്കുള്ള ഗെയിംസ് സ്റ്റാളുകളുമുണ്ടാകും. ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയതായും ഭാരവാഹികൾ അറിയിച്ചു.
ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി പാത്രിർക്ക കത്തീഡ്രലിൽ രാവിലെ 7.45ന് പ്രഭാത പ്രാർഥനയും 8.45ന് വി. കുർബാനയും നടക്കും. 11ന് ഭക്ഷ്യ സ്റ്റാളുകളുകളുടെയും ആദ്യ ഫല ലേലത്തിെൻറയും ഉദ്ഘാടനം വികാരി ഫാ. എൽദോസ് അമ്പഴത്തിനാംകുടി നിർവഹിക്കും. യൂത്ത് അസോസിയേഷനും കുടുംബ യൂനിറ്റുകളും ഒരുക്കുന്ന കേരളത്തനിമയുള്ള ഭക്ഷ്യ സ്റ്റാളുകൾക്ക് പുറമെ കുട്ടികൾക്ക് വിനോദ മത്സരവുമുണ്ടാകും.
വൈകുന്നേരം ആറിന് കല^സാംസ്കാരിക പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ നിർവഹിക്കും. തുടർന്ന് ഗാനമേളയും കോമഡി ഷോയും കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.