സെപ്റ്റംബർ അഞ്ചിന് കൊച്ചിയിൽ കേരള സൈബർ സുരക്ഷ ഉച്ചകോടി
text_fieldsസൈബർ സുരക്ഷാ ഉച്ചകോടി സംഘാടകർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ
ദുബൈ: എ.ഐ. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം സൈബർ ആക്രമണങ്ങളും, സൈബർ കുറ്റകൃത്യങ്ങളും വളരുകയാണെന്ന് ഈരംഗത്തെ വിദഗ്ധർ. സൈബർ കുറ്റകൃത്യങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുജനങ്ങളെ ഇക്കാര്യത്തിൽ ബോധവൽകരിക്കുകയാണ് പ്രധാനമെന്ന് കേരള സൈബർ സുരക്ഷാ ഉച്ചകോടി സംഘാടകർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ വിശ്വാസ്യത, സൈബർ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതിന് 2026 സെപ്തംർ അഞ്ചിന് കൊച്ചി ലേമെറഡിയനിലാണ് കേരള സൈബർ സുരക്ഷാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ പിന്തുണയോടെ എഫ് 9 ഇൻഫോ ടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
750ലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. 40ലധികം പ്രാസംഗികരും 20ലേറെ വിദഗ്ധ സെഷനുകളും ഉച്ചകോടിയിലുണ്ടാകും. വിജിലൻസ് ഡി.ജി.പി മനോജ് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈബി ഈഡൻ എം.പി, കേരള ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് അടക്കമുള്ളവർ പ്രഭാഷകരായി എത്തും. ഈരംഗത്ത വിവിധ പുരസ്കാരങ്ങളും ഉച്ചകോടിയിൽ വിതരണം ചെയ്യും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗസ്റ്റ് 31 വരെ രജിസ്ട്രേഷന് സൗകര്യമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. വർധിച്ചുവരുന്ന സൈബർ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഭരണകൂടവും വ്യവസായ-സാങ്കേതിക മേഖലകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
എഫ് 9 ഇൻഫോടെക് കോ-ഫൗണ്ടറും സി.ഇ.ഒയുമായ ജയകുമാർ മോഹൻചന്ദ്രൻ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറും സൈബർ സെക്യൂരിറ്റി ബിസിനസ് മേധാവിയുമായ രാജേഷ് വിക്രമൻ, ചീഫ് പീപ്പിൾ ഓഫീസർ മഞ്ജുഷ ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

