കഴിഞ്ഞ വർഷം ഖലീഫ യൂനിവേഴ്സിറ്റി നേടിയത് 60 പേറ്റന്റുകൾ
text_fieldsഅബൂദബി: 2025ല്‍ അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നേടിയത് 60 പേറ്റന്റുകള്‍. യു.എ.ഇയിലെ മറ്റ് യൂനിവേഴ്സിറ്റികളേക്കാള് ബഹുദൂരം മുന്നിലാണ് പേറ്റന്റുകള്‍ കാര്യത്തില്‍ ഖലീഫ യൂനിവേഴ്സിറ്റി എന്നത് സ്ഥാപനത്തിന്റെ മികവാണ് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2023ല്‍ 22 പേറ്റന്റുകളാണ് സ്ഥാപനത്തിന് ലഭിച്ചത്. 2024ല്‍ ഇത് 32 ആയി വര്‍ധിച്ചു. രണ്ടുവര്‍ഷംകൊണ്ട് പേറ്റന്റുകളുടെ എണ്ണത്തില്‍ 173 ശതമാനം വര്‍ധനവാണ് യൂനിവേഴ്സിറ്റിക്കുണ്ടായത്. ഗവേഷണഫലങ്ങള്‍ ബൗദ്ധിക സ്വത്തവകാശമാക്കി മാറ്റുന്നതില്‍ യൂനിവേഴ്സിറ്റിക്കുള്ള ശേഷിയാണ് ഇത് തെളിയിക്കുന്നത്.
നിര്‍മിതബുദ്ധി, ഓട്ടോണമസ് സിസ്റ്റംസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, ആരോഗ്യപരിചരണ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായ കണ്ടെത്തലുകള്‍ക്കാണ് പേറ്റന്റ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ യൂനിവേഴ്സിറ്റി 850ലേറെ കണ്ടെത്തലുകളാണ് പ്രഖ്യാപിച്ചത്. 800ലേറെ പേറ്റന്റ് അപേക്ഷകളാണ് അധികൃതരുടെ പരിഗണനക്കിരിക്കുന്നത്. 350ലേറെ പേറ്റന്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. യു.എ.ഇയുടെ ദീര്‍ഘകാല മത്സരക്ഷമതയുടെ കേന്ദ്രബിന്ദുവാണ് പ്രായോഗിക നവീകരണവും വിജ്ഞാന സംരക്ഷണവും ബൗദ്ധികസ്വത്ത് രൂപവത്കരണവുമെന്ന് ഖലീഫ യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫസര്‍ ഇബ്രാഹിം അല്‍ഹജ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

