കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു -മുഖ്യമന്ത്രി
text_fieldsദുബൈ: വിദേശ രാജ്യങ്ങളുടെ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ കേരളത്തിെൻറ പുനർനിർമാണ പരിശ്രമങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മികച്ച രീതിയിൽ പുനർനിർമിച്ച് ലോക മലയാളികൾ അതിനു മറുപടി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരെ അയക്കാൻ അനുമതി ചോദിച്ചപ്പോൾ തന്നേക്കാൾ വാചാലനായി ഗുണഗണങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി മോദി ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോൾ അങ്ങനെ ചെയ്തത് ഗുണം ചെയ്തു എന്നും ഒാർമപ്പെടുത്തിയിരുന്നു.
അനുമതി നിഷേധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കേരളത്തിെൻറ സാധ്യതകൾ തകർക്കുന്ന നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും ഷാർജയിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി തുറന്നടിച്ചു. നിങ്ങൾ അങ്ങനെ നന്നാവേണ്ട എന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന് മുന്നോട്ട് പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. എന്നാൽ, കേരളത്തിെൻറ മുന്നോട്ടുള്ള കുതിപ്പിന് തടസം സൃഷ്ടിക്കുന്നവർക്ക് ലോകമെമ്പാടുമുള്ള മലയാളികൾ മറുപടി നൽകണം.നാടിനെ നല്ല നിലയിൽ പുനർനിർമിച്ചാകണം ആ മറുപടി.രാഷ്ട്രീയ ഭിന്നതയില്ലാതെ ഉയർന്ന ബോധത്തോടെയാണ് മലയാളികൾ ഇതുവരെ പ്രതികരിക്കുന്നതെന്നും പിണറായി പറഞ്ഞു. ടുഗതർ ഫോർ കേരള എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ യു.എ.ഇയുടെ പല ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് മലയാളികളാണ് എത്തിയത്.
ചടങ്ങിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ഇൻറർനാഷനൽ സി.എം.ഡിയുമായ യൂസുഫലി എം.എ അധ്യക്ഷത വഹിച്ചു. അമാനത്ത് ഹോൾഡിങ്സ് മേധാവി ഡോ. ഷംശീർ വയലിൽ, ലോക കേരള സഭാംഗം അഡ്വ. കൊച്ചുകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി ഇളേങ്കാവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തുടങ്ങിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.