കമനീയം 'അല്‍ ഖസ്ര് ആല് ഗാമിദ്'
text_fieldsനിഗൂഢതകളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് വിടുതല്‍ നേടിയ റാസല്‍ഖൈമയിലെ കൊട്ടാര സമാനമായ പാര്‍പ്പിടം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത് ഇന്ത്യന്‍-മൊറോക്കൊ-ഇറാനിയന്‍ വാസ്തുവിദ്യയുടെ മനോഹാരിത. ഏറെക്കാലം ഈ ഭവനത്തെക്കുറിച്ച് നില നിന്ന അഭ്യൂഹ വര്‍ത്തമാനം ഇങ്ങനെ: 'ആ വലിയ വീട്ടില്‍ പ്രവേശിക്കരുത്. കയറിയാല്‍ പ്രേത ബാധയേല്‍ക്കും. അവിടെ ജിന്നുകളുടെ വിളയാട്ടമാണ്'. താരീഖ് അല്ശര്ഹാന് അല്‍ നുഐമി വിലക്ക് വാങ്ങിയതോടെയാണ് റാസല്‍ഖൈമ നോര്‍ത്ത് ദൈത്തിലെ നാല് നില ഭവനത്തെക്കുറിച്ച അഭ്യൂഹ വര്‍ത്തമാനങ്ങള്‍ക്ക് വിരാമമായത്. ഈ നിഗൂഢ ഭവനം ഇപ്പോള്‍ 'അല്‍ ഖസ്ര് ആല് ഗാമിദ്' (PALACE OF MYSTERY) എന്ന പേര് സ്വീകരിച്ച് സന്ദര്‍ശകരെ വരവേല്‍ക്കുകയാണ്.
1985ല്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് ആല് ഖാസിമിയാണ് ഇതിെൻറ നിര്‍മാണം തുടങ്ങിയത്. '90ല്‍ നിര്മാണംപൂര്ത്തിയായി. 25,000ത്തോളം ചതുരശ്രയടി വിസ്തൃതിയുള്ള ഭീമന് ഭവനത്തില്‍ 39ഓളം മുറികളുള്ക്കൊള്ളുന്നു. ഇന്ത്യന്‍-മൊറോക്കൊ-ഇറാന് വാസ്തുവിദ്യ തന്നെയാണ് പ്രധാന ആകര്‍ഷണം. ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും സ്ഥാനം പിടിച്ചതാണ് വീടിനെക്കുറിച്ച് പ്രേത വര്‍ത്തമാനങ്ങള്‍ക്ക് വഴിവെച്ചത്. കുട്ടികളുടെ മുഖം ജനാലകളിലൂടെ കാണുന്നതും ചില സമയങ്ങളില്‍ ആളുകളെ വിളിക്കുന്നതുമായ അഭ്യൂഹങ്ങളാണ് നാട്ടില്‍ പരന്നത്.
മലയാളികളുള്‍പ്പെടെ വിദേശികളും ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചതോടെ മൂന്ന് പതിറ്റാണ്ട് കാലമാണ് കുന്നിന് മുകളിലെ ഈ പാര്‍പ്പിടം നിഗൂഢതയില്‍ കഴിഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ് സന്ദര്‍ശകര്‍ക്കായി 'അല്‍ ഖസ്ര് ആല് ഗാമിദ്' തുറന്നു കൊടുത്തത്. ഒരാള്‍ക്ക് 50 ദിര്‍ഹമാണ് പ്രവേശന ഫീസ്. വൈവിധ്യമാര്‍ന്ന വിനോദ രീതികള്‍ ഒരുക്കി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.