ജോലി നഷ്ടപ്പെട്ടാൽ ഇൻഷുറൻസ്; 2.5ലക്ഷം പേർ രജിസ്റ്റർ ചെയ്തു
text_fieldsദുബൈ: ജോലി നഷ്ടപ്പെടുമ്പോൾ ലഭിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ 2.5 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തതായി യു.എ.ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ വെളിപ്പെടുത്തി. ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതി 12 ദിവസം പിന്നിട്ടപ്പോഴാണ് രജിസ്റ്റർ ചെയ്തവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ രണ്ടു ദിവസത്തിൽ 60,000 പേർ രജിസ്റ്റർ ചെയ്തതായി നേരത്തേ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
ഇതിൽ 86 ശതമാനം പേരും ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് (www.iloe.ae) പദ്ധതിയിൽ ചേർന്നതെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതാണിപ്പോൾ രണ്ടാഴ്ചയോടടുക്കുമ്പോൾ നാലിരട്ടിയായി വർധിച്ചത്. വെബ്സൈറ്റിന് പുറമെ ബിസിനസ് സർവിസ് സെന്ററുകൾ, അൽ അൻസാരി എക്സ്ചേഞ്ച്, സെൽഫ് സർവിസ് കിയോസ്കുകൾ, ബാങ്കുകളുടെ സ്മാർട്ട് ആപ്പുകൾ, ടെലിഫോൺ സേവന ദാതാക്കൾ എന്നിവ വഴിയും ചേർന്നവരുണ്ട്. ഫ്രീസോണിൽ ഒഴികെയുള്ള ജീവനക്കാർക്ക് ഇൻഷുറൻസിൽ ചേരാം.
ആദ്യഘട്ടത്തിൽ 90 ശതമാനം പേരും വാർഷിക സ്കീമാണ് തെരഞ്ഞെടുത്തത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് 60 ദിർഹം അടച്ചാൽ ഒരുവർഷം പദ്ധതിയുടെ ഭാഗമാകാം. മാസത്തിലാണ് അടക്കുന്നതെങ്കിൽ അഞ്ചു ദിർഹം വീതം അടക്കണം.16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് 120 ദിർഹം അടച്ച് ഒരുവർഷത്തേക്ക് ചേരാം. മാസം 10 ദിർഹമാണ് അടവ്. 3, 6, 9 മാസങ്ങളിലേക്ക് പ്രീമിയം ഒരുമിച്ച് അടക്കാനും സൗകര്യമുണ്ട്. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും.
അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നുമാസം വരെയാണ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും. പദ്ധതിയിൽ ചേർന്ന് ഒരുവർഷം കഴിഞ്ഞാൽ ക്ലെയിം സമർപ്പിക്കാം. ഫ്രീസോൺ കമ്പനികളിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, സ്ഥാപന ഉടമകൾ, നിക്ഷേപകർ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

