ജെ.എസ്.കെ സിനിമ റിലീസിനായി ഇടപെട്ടിരുന്നു -സുരേഷ് ഗോപി
text_fieldsജെ.എസ്.കെ സിനിമ റിലീസിങ്ങുമായി ബന്ധപ്പെട്ട് നടൻ സുരേഷ് ഗോപി ദുബൈയിലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ് ഗോപി. സിനിമയുടെ നിർമാതാവോ മാധ്യമ പ്രവർത്തകരോ പൊതുജനമോ അറിയാൻ പാടില്ലാത്ത തരത്തിലായിരുന്നു ഇടപെടൽ. ഉന്നത തലത്തിൽ ചർച്ച ചെയ്ത് ചില തിരുത്തലുകളിലേക്ക് നയിക്കുന്നതിന് സുഹൃത്തുക്കളായ പ്രധാന നേതാക്കളുമായി സംസാരിച്ചു. എന്നാൽ, മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സംവിധാനത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ റിലീസുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയെന്ന നിലയിൽ ഇടപെട്ടിരുന്നെങ്കിൽ അത് അഴിമതിയായാണ് വിലയിരുത്തുക. സിനിമയിൽ സെൻസറിങ് വേണമെന്ന് തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ് വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, രണ്ടിടത്ത് മാത്രമാണ് സെൻസറിങ് നടത്തിയത്. ഇതൊരു പ്രോപഗണ്ട സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരമൊരു വിവാദമുണ്ടാക്കിയതെന്ന ആരോപണം തെറ്റാണെന്ന് സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമ ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിന്‍റെ തൊട്ടുമുമ്പ് മാത്രമാണ് വിവാദമുണ്ടായത്. അത് ഒരിക്കലും വിചാരിച്ചതല്ല. അത് സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണുണ്ടാക്കിയെന്ന് പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോസ്‌മോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. സേതുരാമൻ നായർ കാങ്കോൽ സഹനിർമ്മാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്‍റെ ഗൾഫിലെ വിതരണക്കാർ. നിർമാതാവ് ജെ. ഫാനിന്ദ്രകുമാർ, നടൻ അസ്ഗർ അലി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

