ആശങ്കകൾക്ക് വിട; അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പറന്നിറങ്ങുന്നു
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് നിർത്തിവെച്ചിരുന്ന യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങളുടെ യാത്രാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി ചില കമ്പനികൾ വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്.
ബജറ്റ് എയർലൈനായ വിസ് എയർ ഒക്ടോബർ 25 മുതൽ ദുബൈയിലേക്കും ഒക്ടോബർ 27 മുതൽ അബൂദബിയിലേക്കും സർവീസുകൾ പുനഃരാരംഭിക്കും. ബ്രിട്ടീഷ് എയർവേസ് നവംബർ നാലുമുതൽ ദുബൈയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ബുക്കിങ് തുറന്നിട്ടുണ്ട്. അതേസമയം, ടർക്കിഷ് എയർലൈൻസ് ദുബൈയിലേക്കും അബൂദബിയിലേക്കുമുള്ള സർവീസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.
എയർ ഫ്രാൻസ് നേരത്തേ, ഒക്ടോബർ 13 വരെ ദുബൈ സർവീസുകൾ നിർത്തിവെച്ചിരുന്നു. ലുഫ്ത്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ഐ.ടി.എ എയർവേസ്, എയർബാൾട്ടിക് എന്നിവ ഒക്ടോബർ 24 വരെ ദുബൈയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഫിലിപ്പൈൻ എയർലൈൻസ് ഒക്ടോബർ രണ്ടുവരെയും എയർ അസ്താന സെപ്റ്റംബർ 30 വരെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ തീയതികൾക്കുശേഷം സർവിസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ ഇവ തീരുമാനമെടുക്കും.
ചില പ്രധാന അന്താരാഷ്ട്ര എയർലൈനുകൾ സർവീസുകൾ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസിന്‍റെ അബൂദബി സർവീസ് 2027-28 ശൈത്യകാലത്തേക്ക് മാറ്റി. എയർ കാനഡ 2027 ജനുവരി പകുതി വരെയും, വെർജിൻ അറ്റ്ലാന്‍റിക് 2027 ഒക്ടോബർ വരെയും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ തിരിച്ചുവരവ് പൂർണരൂപത്തിലായിട്ടില്ലെങ്കിലും യു.എ.ഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ കമ്പനികൾ സർവീസുകൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നുണ്ട്. നിലവിൽ ദുബൈ വിമാനത്താവളത്തിലെ സർവീസ് ശേഷി 84 ശതമാനവും യാത്രക്കാരുടെ എണ്ണം 78 ശതമാനവും വീണ്ടെടുത്തിട്ടുണ്ട്. ശൈത്യകാലത്തോടെ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ അവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്നാണ് ദുബൈ എയർപോർട്ട്സ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

