കളഞ്ഞുകിട്ടിയ ലക്ഷം ദിർഹം തിരികെ നൽകി ഇന്ത്യൻ യുവാവ്; ആദരമർപ്പിച്ച് ദുബൈ പൊലീസ്
text_fieldsഅൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ മുഹമ്മദ് അലിയെ ആദരിക്കുന്നു
ദുബൈ: പാർക്കിങ് സ്ഥലത്തുനിന്ന് ലഭിച്ച ഒരുലക്ഷം ദിർഹം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഇന്ത്യക്കാരനായ യുവാവ്. മാതൃകാപരമായ സത്യസന്ധത പുലർത്തിയ മുഹമ്മദ് അലിയെ ദുബൈയിലെ അൽ റഫ പൊലീസ് സ്റ്റേഷൻ ആദരിച്ചു. അലി സ്റ്റേഷനിലെത്തി പണം കൈമാറിയ ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ഉടമ തന്‍റെ പണം കളഞ്ഞുപോയതായി അറിയുന്നത്.
ഷിപ്പിങ് ബിസിനസ് നടത്തുന്ന സ്വകാര്യ കമ്പനി ഉടമയുടെ പണമാണ് നഷ്ടമായത്. അദ്ദേഹം ബാങ്കിൽ ചെന്ന് 200,000 ദിർഹം പിൻവലിച്ച് ഒരു പേപ്പർ കവറിലിട്ടു. തുടർന്ന്, കവർ ശരിയായി അടയ്ക്കാതെ വേഗത്തിൽ കാറിലേക്ക് നടന്നുപോവുകയായിരുന്നു. ഇതിനിടയിൽ 100,000 ദിർഹം അടങ്ങിയ ഒരുകെട്ട് പണം അദ്ദേഹം അറിയാതെ താഴെപ്പോയി. പണം നഷ്ടപ്പെട്ടതറിയാതെ ഉടമ കാറിൽ കയറി പോവുകയും ചെയ്തു.
തുടർന്ന് പാർക്കിങ് സ്ഥലത്തെത്തിയ അലി, തന്റെ മുന്നിൽ പണം കിടക്കുന്നത് കണ്ടു. പണത്തിന്റെയും അത് കിടന്നിരുന്ന സ്ഥലത്തിന്റെയും ചിത്രം ഫോണിൽ പകർത്തിയ ശേഷം, നേരെ പണവുമായി അൽ റഫ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പൊലീസിന് അത് കൈമാറുകയും പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചിത്രങ്ങൾ കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ടയാളെക്കുറിച്ച് അൽ റഫ പൊലീസ് സ്റ്റേഷൻ ഉടൻ അന്വേഷണം തുടങ്ങി. മൂന്ന് മണിക്കൂറിനുള്ളിൽ ഉടമയെ വിജയകരമായി കണ്ടെത്തുകയും ചെയ്തു. പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അത്ഭുതത്തോടെ അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റി. ദുബൈ പൊലീസിനോടും പണം കണ്ടെത്തി നൽകിയ യുവാവിനോടും അദ്ദേഹം നന്ദി അറിയിച്ചു. ദുബൈയിലെ സുരക്ഷാ നിലവാരത്തെ പ്രശംസിക്കുകയും ചെയ്തു.
അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, അൽ റഫ പൊലീസ് സ്റ്റേഷനിലെ കസ്റ്റമർ ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്ന് അലിയെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ ആദരിക്കുകയും ചെയ്തു. പണം യഥാർഥ ഉടമസ്ഥന് തിരികെ നൽകാൻ കാണിച്ച അലിയുടെ സത്യസന്ധതയെയും പ്രതിബദ്ധതയെയും കേണൽ ബിൻ ഹുദൈബ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

