15,000 അല്ല; ‘ജിക്കു’വിനെ കണ്ടെത്തിയാൽ ഇനി 30,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ കുടുംബം
text_fieldsദുബൈ: തന്‍റെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം ഇരട്ടിയാക്കി ഇന്ത്യൻ യുവതി. അബൂദബിയിൽ താമസിക്കുന്ന പ്രിയങ്ക തമാങ് രണ്ടു മാസത്തിലേറെയായി കാണാതായ നായയെ തേടി അലയുകയാണ്. അബൂദാബിയിൽ കാണാതായ തന്‍റെ വളർത്തുനായ ‘ജിക്കു’വിനെ കണ്ടെത്തി നൽകുന്നവർക്ക് 30,000 ദിർഹം (ഏകദേശം 6.8 ലക്ഷം രൂപ) പാരിതോഷികം നൽകുമെന്ന് പ്രിയങ്ക ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മകനെപ്പോടെ പ്രിയപ്പെട്ടവനായിരുന്നു തനിക്ക് ജിക്കുവെന്നും അവനെ തിരികെ കിട്ടാൻ ഏതറ്റം വരെയും പോകാൻ തയാറാണെന്നും പ്രിയങ്ക പറയുന്നു. ജിക്കുവിനെ തേടിയുള്ള പ്രിയങ്കയുടെ സഞ്ചാരം ‘ജിക്കൂ..നീയെവിടെ?’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
തുടക്കത്തിൽ 5,000 ദിർഹമായിരുന്നു ഇവർ പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട്, ദുബൈയിലെ ഗൾഫ് ഇൻവെസ്റ്റ് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി ഇത് 15,000 ആയി ഉയർത്താൻ ഇവരുടെ സഹായത്തിനെത്തി. ‘ഗൾഫ് മാധ്യമം’ വാർത്തയിലൂടെയും വിഡിയോയിലൂടെയും കുടുംബത്തിന്‍റെ ദുഃഖം യു.എ.ഇയിൽ പലരും അറിഞ്ഞു. ശേഷം, ദുബൈയിലെ ‘ഹോം ഫൈൻഡർ’ സ്ഥാപന പ്രതിനിധിയുടെ സഹായത്തോടെ സമ്മാനത്തുക 30,000 ദിർഹമായി വർധിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിന് അബൂദബിയിലെ മുശ്രിഫ് മാളിന് സമീപമുള്ള വീട്ടിൽനിന്നാണ് ജികുവിനെ കാണാതായത്. ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയ വെറും രണ്ടു ദിവസത്തിന് ശേഷമായിരുന്നു സംഭവം. പുതിയ സ്ഥലത്ത് എത്തിയതുമുതൽ നായ വളരെ അസ്വസ്ഥനായിരുന്നുവെന്നും, അതിനിടയിലാണ് അവൻ വീടുവിട്ട് ഓടിപ്പോയതെന്നും പ്രിയങ്ക പറയുന്നുന്നു. കഴിഞ്ഞ വർഷം വെറും രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് മാൾട്ടീസ് ഇനത്തിൽപ്പെട്ട, വെള്ള നിറത്തിലുള്ള ആൺ നായയെ പ്രിയങ്ക ദത്തെടുത്തത്.
നായയെ കാണാതായതുമുതൽ മുശ്രിഫ് മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ആളുകൾക്ക് നോട്ടീസുകൾ നൽകിയും നേരിട്ട് സംസാരിച്ചും അവർ എല്ലാ ദിവസവും അന്വേഷണം തുടരുന്നു. നായയെ കണ്ടിരുന്നുവെന്ന് മുമ്പ് പലരും പറഞ്ഞത് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, അവയൊന്നും ജിക്കുവിലേക്കുള്ള വഴി തുറന്നില്ലെന്ന് നിരാശയോടെ പ്രിയങ്ക പറയുന്നു.
നായയെ തിരികെ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബം. തെരുവുനായ ആണെന്ന തോന്നലിൽ മറ്റേതെങ്കിലും കുടുംബം അവനെ സംരക്ഷിക്കുന്നുണ്ടാകാമെന്ന് പ്രിയങ്കയും കുടുംബവും കരുതുന്നു. കാണാതായ നായയുടെ മൈക്രോചിപ്പിലെ അവസാന അക്കങ്ങൾ 8732 എന്നാണ്. ജിക്കുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0562980817, 0556105319 നമ്പറുകളിൽ ബന്ധപ്പെടാൻ കുടുംബം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

