ഇന്ത്യൻ കോൺസുലേറ്റും ദുബൈ പൊലീസും ചേർന്ന് യോഗ ദിനം ആചരിച്ചു
text_fieldsദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ്, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽനിന്ന്
ദുബൈ: ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബ്, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ‘കുടുംബ വർഷ’ത്തോട് അനുബന്ധിച്ച് ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ സംഘടിപ്പിച്ച ഈ കമ്യൂണിറ്റി പരിപാടിയിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള 2,000ത്തിലധികം ആളുകൾ പങ്കെടുത്തു.
‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ പ്രതിരോധശേഷിയും സ്വാശ്രയത്വവും വളർത്തുന്നതിനും, പ്രതിരോധ ആരോഗ്യ പരിപാലനം, സമഗ്രമായ ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും യോഗക്കുള്ള സുപ്രധാന പങ്കിനെ അടിവരയിടുന്നതായിരുന്നു ഈ പരിപാടിയെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബൈ പൊലീസിലെ ലോജിസ്റ്റിക് സപ്പോർട്ട് ജനറൽ ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ അദബ്, ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബ് ഡയറക്ടർ മേജർ ആദിൽ മുഹമ്മദ് ഹസൻ, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹാജീർ എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ജീവിതനിലവാരവും കമ്യൂണിറ്റി ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ദുബൈ പൊലീസിന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ അദബ് പറഞ്ഞു. ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥക്കും ആരോഗ്യകരമായ ജീവിതശൈലിക്കും സംഭാവന നൽകുന്ന ആഗോള പരിശീലനമായി യോഗ മാറിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുന്നതിനും മാനുഷിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടിക്ക് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മേജർ ആദിൽ മുഹമ്മദ് ഹസൻ വ്യക്തമാക്കി. രണ്ടായിരത്തിലധികം ആളുകളുടെ പങ്കാളിത്തം ശാരീരിക-മാനസിക ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധത്തെയാണ് കാണിക്കുന്നതെന്ന് ഫാത്തിമ അഹമ്മദ് ബുഹജീർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമൂഹം, ദുബൈ പൊലീസ് ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, വിദ്യാർഥികൾ, യോഗ പ്രേമികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിശീലകരുടെ മേൽനോട്ടത്തിൽ ശാരീരിക വ്യായാമങ്ങൾ, ശ്വസനക്രിയകൾ, ധ്യാനം എന്നിവ ഉൾപ്പെടുന്ന കൂട്ടായ യോഗ സെഷനും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

