ദുബൈ ചേംബറില്‍ വീണ്ടും മുന്നിൽ ഇന്ത്യൻ കമ്പനികൾ
text_fieldsദുബൈ: 2025ലെ ആദ്യ പകുതിയില്‍ ദുബൈ ചേംബര്‍ ഓഫ് കോമേഴ്സില്‍ രജിസ്റ്റർ ചെയ്ത യു.എ.ഇ ഇതര കമ്പനികളില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. ഈ വര്‍ഷത്തെ ആദ്യ ആറു മാസത്തില്‍ 9038 പുതിയ ഇന്ത്യൻ കമ്പനികളാണ് ദുബൈ ചേംബര്‍ ഓഫ് കോമേഴ്സില്‍ ചേര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.9 ശതമാനത്തിന്റെ വര്‍ധനയാണിത്.
പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഇക്കാലയളവില്‍ 4281 പുതിയ പാക് കമ്പനികളാണ് ദുബൈ ചേംബര്‍ ഓഫ് കോമേഴ്സില്‍ രജിസ്റ്റര്‍ ചെയ്തത്. 8.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ കമ്പനികളുടെ എണ്ണത്തില്‍ പാകിസ്താന് കൈവരിച്ചത്. 2540 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ഈജിപ്ത് മൂന്നാം സ്ഥാനം (8.3 ശതമാനം വളര്‍ച്ച) നേടി.
അതേസമയം 1541 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ബംഗ്ലാദേശ് നേടിയത് 37.5 ശതമാനം വളര്‍ച്ചയാണ്. 1385 കമ്പനികളുമായി യു.കെയാണ് അഞ്ചാമത്. സിറിയ (945), ചൈന (772), തുര്‍ക്കി (642), കാനഡ (535) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍. രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 35 ശതമാനവും ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ട്രേഡ്, റിയല്‍ എസ്റ്റേറ്റ്, റെന്റിങ്, ബിസിനസ് സര്‍വിസസ് സെക്ടര്‍ എന്നീ രംഗങ്ങളിലാണ്. നിര്‍മാണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ 17.3 ശതമാനവും ട്രാന്‍സ്പോര്‍ട്ട്, സ്റ്റോറേജ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍നിന്നും സോഷ്യല്‍ ആന്‍ഡ് പേഴ്സനല്‍ സര്‍വിസസ് രംഗത്തുനിന്നും 7.6 ശതമാനം കമ്പനികളും രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

