സെപ കരാറിന് ഒരു വയസ്സ്
text_fieldsഇന്ത്യ-യു.എ.ഇ സെപ കരാർ ഒപ്പുവെച്ചപ്പോൾ (ഫയൽ ചിത്രം)
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നിട്ട് ഇന്നേക്ക് ഒരുവർഷം. 2022 ഫെബ്രുവരി 18ന് ഒപ്പുവെച്ച കരാർ മേയ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇരുരാജ്യങ്ങളും തമ്മിലെ എണ്ണയിതര ഇടപാടുകൾ ഈ കാലയളവിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇടപാടുകൾ കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കരാറിന്റെ ഗുണം കൂടുതൽ പേർക്ക് ലഭിക്കുന്ന രീതിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
എണ്ണ ഇതര മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ശതകോടി ഡോളറിന്റെ വ്യാപാരം ലക്ഷ്യമിട്ടാണ് കരാർ ഒപ്പുവെച്ചത്. ആദ്യ എട്ട് മാസം പിന്നിട്ടപ്പോൾ തന്നെ 30 ശതമാനം വ്യാപാരം വർധിച്ചിരുന്നു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഉഭയകക്ഷി സാമ്പത്തിക ഇടപെടലിന് ‘സെപ’ പുതിയ ഊർജം പകർന്നു. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6 ശതകോടി ഡോളറായിരുന്നു. 2020ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്.
മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്. 2021ൽ 60 ശതകോടി ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 100 ശതകോടി ഡോളറായി ഉയർത്താൻ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യമേഖലയാണ് സെപ കരാറിന്റെ കൂടുതൽ ഗുണം നേടിയ ഒരു മേഖല. സെപ യാഥാർഥ്യമായതോടെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ഗണ്യമായി വർധിച്ചു. സെപ കരാർ ഗുണം ചെയ്യുന്ന രണ്ടാമത്തെ മേഖല സ്വർണ മേഖലയാണ്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സ്വർണം ഇടപാടുകളിൽ കാര്യമായ പുരോഗതിയുണ്ടായി. ഇത് കൂടുതൽ വ്യാപാരികൾക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ വൻകിട സ്വർണ വ്യാപാരികൾക്ക് മാത്രം ലഭിച്ചിരുന്ന ഇറക്കുമതിച്ചുങ്കം ഇളവാണ് ചെറുകിടക്കാർക്കും ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി, യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുന്നതിനായി തയാറാക്കിയ പട്ടിക വിപുലീകരിക്കും. നേരത്തെയുണ്ടായിരുന്ന 78 വൻകിട ഇറക്കുമതിക്കാരുടെ പട്ടിക റദ്ധാക്കി പുതിയ അപേക്ഷ ക്ഷണിച്ചു. നിലവിൽ 25 കോടി രൂപക്ക് മേൽ വാർഷിക വിറ്റുവരവുള്ള 78 വൻകിടക്കാർക്ക് മാത്രമാണ് സെപ കരാർ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നത്. ഇവർക്ക് ഇറക്കുമതി ചുങ്കത്തിൽ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നു. നിലവിൽ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാൽ, സെപ പട്ടികയിലുള്ളവർക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ മതി. പുതിയ നിർദേശം വന്നതോടെ ഈ ആനുകൂല്യം കൂടുതൽ സ്വർണ വ്യാപാരികൾക്ക് ലഭിക്കും.
ആദ്യ വർഷം സെപ പ്രകാരം 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചെങ്കിലും നടന്നത് 10 ടണ്ണിൽ താഴെ മാത്രമാണ്. ഈ വർഷം 140 ടൺ സ്വർണം ഇറക്കുമതിയാണ് ലക്ഷ്യം. അഞ്ച് വർഷത്തിനകം ഇത് സാമ്പത്തിക വർഷത്തിൽ 200 ടൺ എന്ന നിലയിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു.
പുതിയ നിർദേശം വന്നതോടെ കൂടുതൽ ഇറക്കുമതി നടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങളുമായി യു.എ.ഇ സെപ കരാർ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

