എക്സ്ചേഞ്ച് വഴി പണമയക്കുന്നതിന് ചെലവേറും
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ എക്സ്ചേഞ്ചുകൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ അനുമതി. യു.എ.ഇയിലെ എക്സ്ചേഞ്ച് ഹൗസുകളെ പ്രതിനിധാനംചെയ്യുന്ന ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പാണ് (എഫ്.ഇ.ആർ.ജി) ഇക്കാര്യം അറിയിച്ചത്.
ഇതോടെ മണി എക്സ്ചേഞ്ച് ബ്രാഞ്ചുകളിൽനിന്ന് 1000 ദിർഹമിന് മുകളിൽ അയക്കുമ്പോൾ 23 ദിർഹം ഈടാക്കുന്നത് 25.5 ദിർഹമായി ഉയരുമെന്നാണ് കരുതുന്നത്. എന്നാൽ മണി എക്സ്ചേഞ്ച് ആപ്പുകൾ ഉപയോഗിച്ച് പണമയക്കുന്നവരെ ഫീസ് വർധന ബാധിക്കില്ല.
ധനവിനിമയ സ്ഥാപനങ്ങളുടെ പ്രവർത്തന ചെലവുകൾ പരിഗണിച്ചും മികച്ച സേവനം ലഭ്യമാക്കാൻ സഹായിക്കുന്നതിനുമാണ് നിരക്ക് വർധനയെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്കാണ് യു.എ.ഇയിൽനിന്ന് ഏറ്റവും കൂടുതൽ പണമയക്കപ്പെടുന്നത്. പിന്നീട് ഈജിപ്ത്, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണമയക്കുന്നതിൽ ഭൂരിഭാഗവും ഒഴുകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ധനവിനിമയ വിപണികളിലൊന്നാണ് യു.എ.ഇ. രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനത്തോളം വരുന്ന വിദേശ തൊഴിലാളികളിൽ വലിയ വിഭാഗം ഇപ്പോഴും മണി എക്സ്ചേഞ്ചുകൾ വഴിയാണ് പണമയക്കാറുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് എക്സ്ചേഞ്ച് ഹൗസുകളുടെ ഫീസിൽ വർധനയുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

