ഉൾക്കൊള്ളലാണ് ഇന്ത്യന്‍ സംസ്കൃതിയുടെ സവിശേഷത -ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ലിറ്റററി കമ്മിറ്റി ഉദ്ഘാടനവേദിയില്‍ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു
ഷാര്‍ജ: ഇന്ത്യന്‍ സംസ്കൃതിയുടെ എക്കാലത്തെയും സവിശേഷത, ഉൾക്കൊള്ളലാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. വിവിധ ധാരകളെ അവഗണിക്കുകയല്ല, ഉള്‍ക്കൊള്ളുകയാണ് അനേക സഹസ്രാബ്ദങ്ങളായി അത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ലിറ്റററി കമ്മിറ്റി ഉദ്ഘാടനവേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുകാലത്തും ഇന്ത്യ ഒരുഭാഷയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റേതോ ആയ നാടായി മാറിയിരുന്നില്ലെന്നും വിവിധ സംസ്കാരങ്ങളിലൂടെ കടന്നുവന്ന നാടാണെന്നും വിവിധ മതങ്ങളെ കൈനീട്ടി സ്വീകരിച്ച നാടാണ് കേരളമെന്നും സാംസ്കാരികമായി കേരളം വളര്‍ന്ന് ഇന്ത്യയാകണമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിലെ 52 ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഷാജഹാന് ചക്രവർത്തിയുടെ മകനാണെന്നും ഇന്ത്യന്‍ ഉപനിഷത്തുകള്‍ ലോകം മുഴുവന്‍ പ്രചരിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാരന്‍ ഒരു മുഗള്‍ രാജകുമാരനാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യയില്‍ ഇപ്പോഴും വെടിവെച്ചുവീഴ്ത്തപ്പെടുന്ന പ്രാർഥനയുടെ പേരാണ് ഗാന്ധിജിയെന്നും അദ്ദേഹം പ്രസ്താവിച്ചു. പാര്‍ലമെന്റ് അംഗം ടി.എന്‍. പ്രതാപന് ലിറ്റററി കമ്മിറ്റി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യ ഇന്ന് കൈവരിച്ച നേട്ടങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നും കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് നേടിയതല്ലെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷനായി. ലിറ്റററി കമ്മിറ്റി കോഓഡിനേറ്റര്‍ അബ്ദുല്‍ മനാഫ് ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.വി. നസീര്‍ സ്വാഗതവും ട്രഷറര്‍ ടി.കെ. ശ്രീകാന്ത് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.