ഹുർമുസ് പ്രതിസന്ധി: ഫുജൈറ പൈപ്പ്ലൈൻ പദ്ധതിക്ക് വേഗം കൂട്ടുന്നു
text_fieldsഅബൂദബി: യു.എസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ബദൽ മാർഗം ഊർജിതമാക്കി യു.എ.ഇ. ഹുർമുസിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി ഫുജൈറ വഴിയുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച് അബൂദബി കിരീടവകാശിയും അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
ഫുജൈറ വഴി ദേശീയ എണ്ണ കമ്പനിയായ അഡ്നോക് നടത്തുന്ന എണ്ണ കയറ്റുമതി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2027 ഓടെ പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം. അബൂദബിയിലെ അഡ്നോക് ആസ്ഥാനത്ത് ശൈഖ് ഖാലിദിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്നോക് ഡയറക്ടർ ബോർഡ് എക്സിക്യുട്ടീവ് കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ഊർജ വിതരണം ഉറപ്പുവരുത്തുന്ന അഡ്നോകിന്റെ പ്രവർത്തനങ്ങളെ യോഗത്തിൽ ശൈഖ് ഖാലിദ് അഭിനന്ദിച്ചു.
ഒപെകിൽ നിന്ന് പിൻവാങ്ങിയതോടെ ആഗോള ഊർജ ആവശ്യകത നിറവേറ്റാൻ അഡ്നോകിന്റെ എണ്ണ ഉൽപ്പാദനം പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഗോള ആവശ്യകത വിലയിരുത്തി അത് ആറ് ദശലക്ഷമായും വർധിപ്പിക്കുകയും ചെയ്യും. എന്നാൽ, ആഗോള എണ്ണ വിതരണത്തിലെ അഞ്ചിലൊന്ന് കടന്ന്പോകുന്ന ലോകത്തെ ഏറ്റവും വലിയ സമുദ്ര പാതകളിൽ ഒന്നായ ഹോർമുസ് അടച്ചതോടെ ഉൽപ്പാദനത്തിന് ആനുപാതികമായ കയറ്റുമതി അസാധ്യമായിരിക്കുകയാണ്. ഇത് മറികടക്കാനാണ് ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കുന്ന വെസ്റ്റ്-ഈസ്റ്റ് പൈപ്പ് ലൈൻ പദ്ധതിക്ക് വേഗം കൂട്ടാനുള്ള തീരുമാനം.
നിലവിൽ അബൂദബി ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ എന്ന പേരിൽ അബൂദബിയിലെ ഹബ്ഷാനിൽ നിന്ന് ഫുജൈറയിലേക്ക് പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് മറികടന്ന് നേരിട്ട് ഒമാൻ ഉൾക്കടൽ തീരത്ത് എത്തിക്കാനാവുന്നുണ്ട്.
പുതിയ പൈപ്പ്ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തിന്‍റെ എണ്ണ കയറ്റുമതി വലിയ അളവിൽ വർധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇക്കും സൗദി അറേബ്യക്കും മാത്രമാണ് നിലവിൽ ഹോർമുസിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി ചെയ്യാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

