കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രാഫിക് ബോധവൽക്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം
text_fieldsഅബൂദബി: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സ്കൂൾ യാത്ര സുരക്ഷിതമാക്കുന്നതിനായി യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറൽ ട്രാഫിക് കൗൺസിൽ പ്രത്യേക ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ചു. ‘വിദ്യാർഥികൾക്ക് സുരക്ഷിതമായ പാത’ എന്ന പ്രമേയത്തിൽ 2026ലെ നാലാമത് ട്രാഫിക് പ്രചാരണ പരിപാടിയാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ ബസ് ഡ്രൈവർമാർ, ബസ് അറ്റൻഡന്‍റുമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ബോധവൽക്കരണം. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ തയാറാക്കിയ സന്ദേശങ്ങളും നിർദേശങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കും.
പ്രധാന നിർദേശങ്ങൾ
വിദ്യാർഥികൾക്ക്: ബസ് വരുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് സ്റ്റോപ്പിലെത്തണം. യാത്രയിൽ ഡ്രൈവറുടെ ശ്രദ്ധ തിരിക്കരുത്. ബസിൽനിന്ന് ഇറങ്ങിയ ശേഷം ഡ്രൈവറുടെ കാഴ്ചയിൽപ്പെടുന്ന രീതിയിൽ കുറഞ്ഞത് 10 അടി മാറി നിൽക്കണം.
രക്ഷിതാക്കൾക്ക്: കുട്ടികളെ സ്റ്റോപ്പിലേക്ക് കൊണ്ടുവിടുകയും തിരിച്ചെത്തുമ്പോൾ കൊണ്ടുപോകാൻ ഉത്തരവാദിത്തമുള്ള ആളുകളെ ഏർപ്പെടുത്തുകയും വേണം.
ബസ് ഡ്രൈവർമാർക്ക്: വാഹനം ദിവസവും പരിശോധിക്കണം. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. എല്ലാ കുട്ടികളും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ബസ് അറ്റൻഡന്‍റുമാർക്ക്: കുട്ടികളെ സുരക്ഷിതമായി കയറ്റാനും ഇറക്കാനും സഹായിക്കണം. യാത്രക്കിടയിൽ കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിക്കുകയും ഹാജർ രേഖപ്പെടുത്തുകയും വേണം.
കർശന ശിക്ഷാനടപടികൾ
സ്കൂൾ ബസുകൾ ആളുകളെ കയറ്റാനും ഇറക്കാനും നിർത്തുമ്പോൾ 'സ്റ്റോപ്പ്' സൈൻ ബോർഡ് നിർബന്ധമായും പ്രവർത്തിപ്പിക്കണം. സൈൻ ബോർഡ് ഇടാത്ത ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

