രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ
text_fieldsദുബൈ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ചയും ശക്തമായ മഴ. റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. പലയിടങ്ങളിലും വാദികളിലൂടെ മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അജ്മാൻ, ഷാർജ എമിറേറ്റുകളിലെ ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് റാസല്‍ഖൈമയിലെങ്ങും അപ്രതീക്ഷിത മഴയെത്തിയത്. പര്‍വത പ്രദേശങ്ങളിലും ദൈദ് മേഖലയിലും കനത്ത മഴ രേഖപ്പെടുത്തി. മലനിരകളോടുചേര്‍ന്ന താഴ്വാരങ്ങളില് മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, പട്ടണ പ്രദേശങ്ങളായ അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ തുടങ്ങി കൂടുതല്‍ പ്രദേശങ്ങളിലും ചെറിയ തോതിലുള്ള മഴയാണ് ലഭിച്ചത്. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമുഴക്കവും വ്യാപകമായി അനുഭവപ്പെട്ടു. അസ്ഥിര കാലാവസ്ഥ മുന്നില്‍ക്കണ്ട് റാസല്‍ഖൈമയിലെ വിദ്യാലയങ്ങളെല്ലാം ഉച്ചക്ക് 12 മണിയോടെ അധ്യയനം അവസാനിപ്പിച്ചു. നിനച്ചിരിക്കാതെയെത്തിയ മഴയില്‍ പുറം ജോലിക്കാര്‍ക്കും വാഹന ഉപഭോക്താക്കള്‍ക്കും കച്ചവട കേന്ദ്രങ്ങളിലും പ്രയാസം സൃഷ്ടിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴയുടെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകടകരമായ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളിലും മിന്നലോടെ ശക്തമായ മഴയുണ്ടാകുമെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബൂദബി, ദുബൈ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന മഴ ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. എന്നാൽ, ഇത് ഏപ്രിൽ 16,17 തീയതികളിൽ പെയ്തിറങ്ങിയതുപോലെ ശക്തമായിരിക്കില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.