വെള്ളക്കെട്ട്, കനത്തമഴ
text_fieldsദുബൈ: ദുബൈയിലും വടക്കൻ എമിറേറ്റുകളിലും കനത്ത മഴയും വെള്ളക്കെട്ടും. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. തണുപ്പുകാലം തുടങ്ങിയശേഷം ദുബൈയിൽ ആദ്യമായാണ് ഇത്ര വ്യാപകമായി മഴ പെയ്യുന്നത്. എമിറേറ്റിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും മഴയെത്തി. മാസങ്ങളായി തുടർന്ന ചൂടൻ കാലാവസ്ഥയിൽനിന്ന് ആശ്വാസമായാണ് മഴ എത്തിയതെങ്കിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സമായി. എന്നാൽ, മഴ ശമിച്ച് മണിക്കൂറുകൾക്കകം വെള്ളക്കെട്ടൊഴിവായി.
ദുബൈക്കുപുറമെ ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും കനത്ത മഴ പെയ്തു. അടുത്ത ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ശ്രദ്ധിക്കണം. റാസൽഖൈമയിലെ മസാഫിയിൽ വാദിയിലൂടെ വെള്ളം കുത്തിയൊലിക്കുന്ന വിഡിയോകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. കാത്തിരുന്നുകിട്ടിയ മഴയെ പ്രവാസികളും ആഘോഷമാക്കി. മഴയിലിറങ്ങി നൃത്തം ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുമാണ് പ്രവാസികൾ ആഘോഷിച്ചത്. ചൊവ്വാഴ്ച ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ജബൽ ജെയ്സിലാണ് (12 ഡിഗ്രി സെൽഷ്യസ്). കൂടിയ താപനിനല അൽഐനിലെ സ്വൈഹാനിൽ (33 ഡിഗ്രി സെൽഷ്യസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

