ഗള്‍ഫിലെ സൈബര്‍ ആക്രമണങ്ങള്‍: പകുതിയും യു.എ.ഇയിലും സൗദിയിലും
text_fieldsഅബൂദബി: 2026ന്‍റെ ആദ്യ പകുതിയില്‍ ഗള്‍ഫ് മേഖലയിലുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ 50 ശതമാനവും യു.എ.ഇയെയും സൗദി അറേബ്യയെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ‘പോസിറ്റീവ് ടെക്‌നോളജീസ്’ പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത് യു.എ.ഇയാണ് (35 ശതമാനം). 17 ശതമാനവുമായി ഇറാന്‍ രണ്ടാം സ്ഥാനത്തും 15 ശതമാനവുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. രേഖപ്പെടുത്തിയ ആകെ സൈബര്‍ ആക്രമണങ്ങളില്‍ 96 ശതമാനവും വര്‍ഷാദ്യ പാദത്തിലായിരുന്നു. പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഘട്ടത്തിലുണ്ടായ അപകടരമായ മുതലെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ധനവിന് കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യം ഉണ്ടായ പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന്, സര്‍ക്കാര്‍, ഭരണകൂട സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്തരം ആക്രമണങ്ങളില്‍ പലതും നടന്നതെന്ന് ‘പോസിറ്റീവ് ടെക്‌നോളജീസ്’ ചീഫ് ഇവാംജെലിസ്റ്റ് ഓഫിസര്‍ അലക്‌സി ലുകാട്‌സ്‌കി വ്യക്തമാക്കി. ഐ.ടി, ടെലികോം, ബാങ്കിങ് തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ യു.എ.ഇയും സൗദി അറേബ്യയും വലിയതോതില്‍ ലക്ഷ്യം വെക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ 27 ശതമാനവും ലക്ഷ്യമിട്ടത് സര്‍ക്കാര്‍ ഏജന്‍സികളെയാണ്. മേഖലാ വ്യത്യാസമില്ലാതെ നടന്ന ആക്രമണങ്ങള്‍ 23 ശതമാനമാണ്. വ്യവസായ മേഖലകളിലെ ഡാറ്റകളും നെറ്റ് വര്‍ക്കുകളും ലക്ഷ്യമിട്ടാണ് 17 ശതമാനം സൈബര്‍ ആക്രമണങ്ങളും നടന്നത്.
രണ്ട് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ പ്രധാനമായും മൂന്ന് തന്ത്രങ്ങളാണ് ഉപയോഗിച്ചതെന്ന് പോസിറ്റീവ് ടെക്‌നോളജി അധികൃതര്‍ വ്യക്തമാക്കി. സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ തകരാറുകള്‍ മുതലെടുക്കുക, നിര്‍മിത ബുദ്ധി സഹായത്തോടെയുള്ള മാല്‍വെയര്‍, ഇമെയില്‍, വാട്‌സാപ്പ് തുടങ്ങിയ സന്ദേശമയക്കല്‍ ആപ്പുകള്‍ വഴിയുള്ള ഫിഷിങ് എന്നിവയാണവ.
38 ശതമാനം സംഭവങ്ങളിലും സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ മുതലെടുത്തുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. പഴയരീതിയിലുള്ള വ്യാവസായിക നിയന്ത്രണ സംവിധാനങ്ങളെ ആശ്രയിക്കുന്നത്, ആക്രമണങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കുറ്റവാളികള്‍ക്ക് സാധിക്കുന്നു. വ്യാപകമായ തോതില്‍ മാല്‍വെയറുകള്‍ ഉപയോഗിച്ചും വ്യക്തികളെ കബളിപ്പിച്ചും വന്‍ തോതില്‍ സൈബര്‍ ആക്രമണ ശ്രമങ്ങള്‍ ഇക്കാലയളവില്‍ നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

