കോൺസുലേറ്റ് ഓപൺ ഹൗസിന് മികച്ച പ്രതികരണം
text_fieldsദുബൈ: കോവിഡ് കാലത്ത് നിലച്ച ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ഓപൺ ഹൗസ് ശനിയാഴ്ച പുനരാരംഭിച്ചു. പ്രവാസി ഇന്ത്യക്കാർക്കായി സംഘടിപ്പിക്കുന്ന സേവനം ആദ്യദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് കൈവരിച്ചത്. നിരവധിപേർ വിവിധ മേഖലകളിലെ പരാതികളും പരിഭവങ്ങളുമായി കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ അടക്കമുള്ള ഉദ്യോഗസ്ഥരെ കാണാനെത്തി. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്.
കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 11മണി മുതൽ ഒരു മണിവരെ നടന്ന ഓപൺ ഹൗസ് സാമൂഹിക ഇടപെടലിൽ പുതിയ നാഴികക്കല്ലായെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. തുടർന്നും എല്ലാ ആഴ്ചകളിലും ഓപൺ ഹൗസ് ഒരുക്കുമെന്ന് അധികൃതർ സൂചന നൽകിയിട്ടുണ്ട്. സതീഷ് കുമാർ ശിവൻ കോൺസുൽ ജനറലായി ചുമതലയേറ്റ ശേഷം സംഘടിപ്പിക്കുന്ന ആദ്യ ഓപൺ ഹൗസാണിത്. ശനിയാഴ്ച ഓപൺ ഹൗസിൽ എത്തിയവരുടെ പരാതികൾക്ക് പരിഹാരം കണ്ടതായി അധികൃതർ വ്യക്തമാക്കി. ആദ്യ സംരംഭം വിജയകരമായ സാഹചര്യത്തിലാണ് ഭാവിയിൽ കൂടുതൽ ഓപൺ ഹൗസുകൾ ഒരുക്കാൻ കോൺസുലേറ്റ് ആലോചിക്കുന്നത്. നേരത്തെ തുടർച്ചയായി നടന്നുവന്ന ഓപൺ ഹൗസ് കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്നാണ് നിലച്ചത്.
പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും നേരിട്ട് എത്തിച്ചേരുന്നവർക്ക് പരാതികൾ അറിയിക്കാൻ അവസരമുണ്ടാകുമെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അധികൃതർ അറിയിച്ചിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റ് മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച ലൈഫ് ഇൻഷൂറൻസ് പദ്ധതിയും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികൾക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിലാണ് പുതിയ ഇൻഷൂറൻസ് പദ്ധതി ആവിഷ്കരിച്ചത്.
ലൈഫ് പ്രോട്ടക്ട് പ്ലാൻ എന്ന പേരിലാണ് പ്രവാസി തൊഴിലാളികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് ലൈഫ് ഇൻഷൂറൻസ് പദ്ധതി അവതരിപ്പിച്ചത്. യു.എ.ഇയിലെ 35 ലക്ഷം ഇന്ത്യൻ പ്രവാസികളിൽ 65 ശതമാനവും ബ്ലൂ കോളർ തൊഴിലാളികളാണ്. സ്വഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികൾക്ക് നിലവിൽ നഷ്ടപരിഹാരത്തിന് പദ്ധതികളില്ലാത്ത സാഹചര്യത്തിലാണ് കോൺസുലേറ്റ് പദ്ധതിയുമായി രംഗത്തുവന്നത്. പദ്ധതിയിൽ അംഗമാകുന്ന യു.എ.ഇ തൊഴിൽവിസയുള്ള ആർക്കും ആഗോളതലത്തിൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.