യു.എ.ഇയിൽ അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സർക്കാരിന്‍റെ അനുമതി വേണം
text_fieldsImage: The National
ദുബൈ: അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ. ഒമ്പത് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച പുതിയ നയത്തിന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകി.
എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവർധനവിനാണ് അനുമതി തേടേണ്ടത്. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഈ പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ അറിയിച്ചു. സാധാരണക്കാരെ വിലവർധനവിൽ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉദ്പാദകരും വിൽപ്പനക്കാരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചത്.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നൽകിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾക്ക് മാത്രമെ ഇനി മുതൽ ഇളവ് ലഭിക്കൂ. പ്രാദേശിക ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ശരീഅത്ത് വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായും പുതിയ നയം പ്രഖ്യാപിച്ചു. ഇത്തരം സ്ഥാപനങ്ങൾ ശരീഅത്ത് സൂപ്പർവൈസറി കമ്മിറ്റികളുടെ അനുമതി തേടണം.
ഈ വർഷം തുടക്കത്തിൽ വിലവർധനവ് തടയുന്നതിന് പുതിയ നയം സാമ്പത്തികകാര്യ മന്ത്രാലയം സ്വീകരിച്ചിരുന്നു. വിലവർധനവിന്‍റെ കാരണം വ്യക്തമാക്കിയ ശേഷം മാത്രമെ വർധിപ്പിക്കാവു എന്നായിരുന്നു നിർദേശം. പാൽ, ഫ്രഷ് ചിക്കൻ, മുട്ട, റൊട്ടി, പഞ്ചസാര, ഉപ്പ്, അരി, പയർവർഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. 11,000 ഉൽപന്നങ്ങൾ ഈ ഗണത്തിൽ ഉൾപെടുത്തിയിരുന്നു. ഇറക്കുമതി ചിലവ് വർധവ് ഉൾപെടെയുള്ള കാരണങ്ങളുണ്ടെങ്കിൽഅത് ബോധിപ്പിക്കണമെന്നായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

