അബൂദബിയിൽ നവജാതശിശുക്കൾക്ക് ജനിതക പരിശോധന
text_fieldsഅബൂദബി: നവജാതശിശുക്കള്‍ക്കായി ജനിതക പരിശോധന പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദബി ആരോഗ്യവകുപ്പ്. രോഗപ്രതിരോധശേഷിക്കുറവ്, രക്തവൈകല്യം, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) പോലുള്ള അപൂര്‍വ രോഗങ്ങള്‍ ഉൾപ്പെടെ 815ലേറെ ബാല്യകാല ജനിതക അവസ്ഥകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നൂതനമായ ജിനോം സീക്വന്‍സിങ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന. ആരംഭത്തിലേയുള്ള ജീന്‍ തെറപ്പി പോലുള്ള ചികിത്സകള്‍ വഴി ഇത്തരം രോഗങ്ങൾ ഭേദപ്പെടുത്താനാവും. മാതാപിതാക്കളുടെ സമ്മതത്തോടെ ജനനസമയത്ത് പൊക്കിള്‍ക്കൊടിയിലെ രക്ത സാമ്പിളുകള്‍ ശേഖരിച്ചായിരിക്കും പരിശോധന. ഇതിലൂടെ ജനനസമയത്ത് പ്രത്യക്ഷത്തില്‍ വ്യക്തമല്ലാത്തതും മറഞ്ഞിരിക്കുന്നതുമായ ജനിതക അവസ്ഥകളെ കണ്ടെത്താനാവും. ശേഖരിക്കുന്ന സാമ്പിളുകളുടെ ഫലം 21 ദിവസത്തിനുള്ളില്‍ ലഭിക്കും.
പരിശോധനയില്‍ ജനിതക അവസ്ഥ കണ്ടെത്തിയാല്‍ തുടര്‍പരിചരണത്തിനായി കുടുംബങ്ങളെ ജനിതക കൗണ്‍സിലര്‍മാരുടെയും മള്‍ട്ടി ഡിസിപ്ലിനറി സ്പെഷലിസ്റ്റുകളുടെയും അടുത്തേക്ക് റഫര്‍ ചെയ്യും. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിനു മുമ്പുതന്നെ ആരോഗ്യസംരക്ഷണം ആരംഭിക്കുകയാണെന്നും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ മുമ്പത്തേക്കാള്‍ നേരത്തേ പ്രവര്‍ത്തിക്കാനാവുമെന്നും ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമിസ് അള് ഗൈതി പറഞ്ഞു.
ആരംഭഘട്ടത്തില്‍ എം42വുമായി സഹകരിച്ച് കാനാഡ് ആശുപത്രിയിലും ദാനത്ത് അല്‍ ഇമാറാത്ത് ആശുപത്രിയിലുമാണ് ജനിതക പരിശോധന പദ്ധതി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

