സേവനങ്ങളെക്കുറിച്ച് ജി.ഡി.ആർ.എഫ്.എ പൊതുജനാഭിപ്രായം തേടുന്നു
text_fieldsദുബൈ: ദുബൈയിലെ വിസ, താമസാനുമതി, പ്രവേശനാനുമതി തുടങ്ങിയ ഇമിഗ്രേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) ‘കോർപറേറ്റ് റെപ്യൂട്ടേഷൻ സർവേ 2026’ ആരംഭിച്ചു. സ്ഥാപനത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസ്സിലാക്കി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം. ഇംഗ്ലീഷിലും അറബിയിലുമാണ് സർവേ.
ദുബൈയിലെത്തുന്നവരും ഇവിടെ താമസിക്കുന്നവരും വിവിധ ഘട്ടങ്ങളിൽ ആശ്രയിക്കുന്ന പ്രധാന സർക്കാർ സംവിധാനങ്ങളിലൊന്നാണ് ജി.ഡി.ആർ.എഫ്.എ. വിസാ സേവനങ്ങൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ, പ്രവേശനാനുമതികൾ തുടങ്ങി താമസ-യാത്രാ സംവിധാനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് സ്ഥാപനം നൽകുന്നത്. ഇവ സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം നേരിട്ട് മനസ്സിലാക്കുന്നതിനാണ് സർവേ.
‘അഭിപ്രായങ്ങൾക്ക് വിലയുണ്ട്’
ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങൾ, പ്രവർത്തനരീതി, നടപടിക്രമങ്ങൾ, സ്ഥാപനത്തിന്‍റെ പൊതുവായ പ്രതിച്ഛായ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സർവേയിലൂടെ തേടുന്നത്. സേവനങ്ങൾ എത്രത്തോളം കാര്യക്ഷമവും ജനകീയവുമാണ്, കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമായ മേഖലകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങളുടെ പ്രതികരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർവേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തും.
‘നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ പങ്കാളിത്തത്തിന്‍റെ ഭാഗമാണ്’ എന്ന സന്ദേശത്തോടെയാണ് ജി.ഡി.ആർ.എഫ്.എ സർവേ. ഒരു മിനിറ്റ് മാത്രം സമയം മാറ്റിവെച്ച് സർവേ പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത.സർവേയിൽ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള വിവരങ്ങളും കർശനമായി സംരക്ഷിക്കും. വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് സർവേയിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

