ഇന്ധനവില വർധിച്ചു; ആഗസ്റ്റ് ഒന്നു മുതൽ പുതിയ നിരക്കുകൾ
text_fieldsദുബൈ: രാജ്യത്ത് ആഗസ്റ്റ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം കഴിഞ്ഞ നാല് മാസമായി തുടർച്ചയായി ഉയർന്ന ഇന്ധനവിലയിൽ ജൂലൈ മാസത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആഗസ്റ്റിൽ വില വീണ്ടും ഉയർന്നു. ഡീസലിനും പെട്രോളിനും ലിറ്ററിന് 20 ഫിൽസാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു.
പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ ഇനിയും എണ്ണവില ഉയർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എ.ഇ ആഭ്യന്തരവിപണിയിൽ ഇന്ധനവില വർധിപ്പിച്ചത്. ഇറാൻ-യു.എസ്. വെടിനിർത്തൽ നിലനിന്നിരുന്നതിനാൽ ജുലൈ മാസം പെട്രോൾ വില ലിറ്ററിന് 55 ഫിൽസും, ഡീസൽ 75 ഫിൽസും യു.എ.ഇ ആഭ്യന്തര വിപണിയിൽ കുറച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് മാസത്തേക്കുള്ള വില പ്രഖ്യാപിച്ചപ്പോൾ ലിറ്ററിന് 20 ഫിൽസ് എന്ന തോതിൽ പെട്രോളിന്റെയും ഡീസലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്.
പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന്റെ വില മൂന്ന് ദിർഹം 60 ഫിൽസാകും. നിലവിൽ മൂന്ന് ദിർഹം 40 ഫിൽസാണ് നിരക്ക്. സ്പെഷ്യൽ പെട്രോളിന്റെ വില മൂന്ന് ദിർഹം 29 ഫിൽസിൽ നിന്ന് മൂന്ന് ദിർഹം 49 ഫിൽസാകും. ഇ-പ്ലസ് പെട്രോളിന് മൂന്ന് ദിർഹം 21 ഫിൽസിന് പകരം ആഗസ്റ്റിൽ മൂന്ന് ദിർഹം 41 ഫിൽസ് നൽകണം. ഡീസൽ വില മൂന്ന് ദിർഹം 60 ഫിൽസിൽ നിന്ന് മൂന്ന് ദിർഹം 80 ഫിൽസാകും.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം യു.എ.ഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധനവാണുണ്ടായത്. എന്നാൽ, ജൂലൈ മാസത്തിൽ ഇതിൽ ചെറിയ ആശ്വാസം ലഭിച്ചിരുന്നു. ഡീസൽ വില വർധിക്കുന്നത് അവശ്യസാധനങ്ങളുടെ വില വീണ്ടും വർധിക്കാൻ ഇടയാക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

