കമ്പനി വാഹനം നിയമവിരുദ്ധമായി കൈവശംവെച്ച മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ
text_fieldsഅൽ ഐൻ: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി തിരികെ നൽകാൻ വിസമ്മതിച്ച മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി കോടതി. തൊഴിൽ തർക്കത്തിനിടെ കമ്പനിയെ സമ്മർദത്തിലാക്കാൻ വാഹനം തടഞ്ഞുവെച്ച ജീവനക്കാരന്റെ നടപടി നിയമവിരുദ്ധമാണെന്ന് അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിലയിരുത്തി.
ഔദ്യോഗിക ജുഡീഷ്യൽ രേഖകൾ പ്രകാരം, ഒരു സ്വകാര്യ കമ്പനിയാണ് തങ്ങളുടെ മുൻ ജീവനക്കാരനെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. വാഹനത്തിന്റെ താക്കോൽ തിരികെ നൽകണമെന്നും, വാഹനം നിയമവിരുദ്ധമായി കൈവശം വെച്ച ഓരോ ദിവസത്തിനും 100 ദിർഹം വീതം നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. ബിസിനസ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുവഴി ഉണ്ടായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം അധികമായി നൽകണമെന്നും കമ്പനി ആവശ്യമുന്നയിച്ചിരുന്നു.
ജീവനക്കാരനെ ഔദ്യോഗികമായി ജോലിയിൽനിന്ന് പിരിച്ചുവിടുകയും വാഹനം തിരികെ ഏൽപ്പിക്കാൻ പലതവണ കമ്പനി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. എന്നാൽ, കമ്പനിവാഹനം തിരികെ നൽകാൻ വിസമ്മതിച്ച ജീവനക്കാരൻ ഇത് തന്റെ വീട്ടുപരിസരത്ത് പാർക്ക് ചെയ്യുകയായിരുന്നു. തന്റെ ഫൈനൽ സെറ്റിൽമെന്റും സർവിസ് ആനുകൂല്യങ്ങളും കമ്പനി നൽകിയിട്ടില്ലെന്നും സാമ്പത്തിക കുടിശ്ശിക തീർക്കുന്നതുവരെ വാഹനം സുരക്ഷാ ഗാരണ്ടിയായി കൈവശം വെച്ചതാണെന്നുമായിരുന്നു ജീവനക്കാരന്റെ വാദം.
എന്നാൽ, യു.എ.ഇ നിയമപ്രകാരം തൊഴിൽ തർക്കത്തിന്റെ പേരിൽ ജീവനക്കാരന് നിയമം കൈയിലെടുക്കാനോ കമ്പനിയുടെ ആസ്തികൾ നിയമവിരുദ്ധമായി പിടിച്ചെടുക്കാനോ അവകാശമില്ലെന്ന് അൽ ഐൻ സിവിൽ ക്ലെയിംസ് കോടതി വ്യക്തമാക്കി. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ മാനവവിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിൽ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ജീവനക്കാരൻ കാർ കൈവശം വെച്ചതിലൂടെ കമ്പനിക്ക് ആസ്തി ഉപയോഗിക്കാൻ കഴിയാതെ വരികയും സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തതായി കോടതി കണ്ടെത്തി. നാശനഷ്ടം കണക്കിലെടുത്ത് 30,000 ദിർഹം നൽകാൻ ഉത്തരവിട്ട കോടതി, കോടതിച്ചെലവുകളും നിയമപരമായ ഫീസുകളും ജീവനക്കാരൻ തന്നെ വഹിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

