ദുബൈയിലേക്ക് കോടിപതികളുടെ ഒഴുക്ക്
text_fieldsദുബൈ: സാമ്പത്തിക രംഗത്തെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ദുബൈ നഗരത്തെ കോടീശ്വരന്മാർ താവളമാക്കുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ എണ്ണത്തിനനുസരിച്ച് ലോകത്ത് 23ാം സ്ഥാനമാണ് നഗരത്തിനെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
2022ന്‍റെ ആദ്യ ആറു മാസത്തിൽ മാത്രം കോടീശ്വരന്മാരുടെ വരവിൽ 18ശതമാനം വർധനവാണ് എമിറേറ്റിലുണ്ടായത്. 10ലക്ഷം ഡോളറിലേറെ മൂല്യമുള്ള സമ്പത്തുള്ള സമ്പന്നർ കഴിഞ്ഞ വർഷം ജൂണിൽ 54,000 ആയിരുന്നത് ഈ വർഷം 67,900 ആയി വർധിച്ചു. ആഗോളതലത്തിൽ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും സമ്പത്തും ചലനങ്ങളും ട്രാക്ക് ചെയ്യുന്ന ഗവേഷണ കമ്പനിയായ ന്യൂ വേൾഡ് വെൽത്തിന്‍റെ പഠനത്തിലും ലോകമെമ്പാടുമുള്ള സ്വകാര്യ സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ സർവേയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നഗരത്തിലെ 10കോടി ഡോളർ സമ്പത്തുള്ള സെന്‍റി മില്യണയർമാരുടെ ജനസംഖ്യ കഴിഞ്ഞ വർഷത്തെ 165ൽ നിന്ന് 202 ആയാണ് ഉയർന്നത്. 100 കോടി ഡോളർ സമ്പത്തുള്ള വ്യക്തികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2022ലെ ജൂൺ വരെയുള്ള ആറ് മാസക്കാലയളവിൽ ലോകമെമ്പാടും സമ്പന്നർ അഞ്ച് ശതമാനം കുറഞ്ഞപ്പോഴാണ് ദുബൈയിൽ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിൽ സമ്പന്നർ ഏറ്റവും കൂടുതൽ താവളമാക്കിയ നഗരം ദുബൈയിലാണ്. പിറകിൽ ഇസ്രായേലിലെ തെൽ അവിവാണുള്ളത്. ഇതിന് പിറകിലായി അബൂദബിയാണ്. ഖത്തർ തലസ്ഥാനമായ ദോഹയും സൗദി തലസ്ഥാനമായ റിയാദും ഇതിന് പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.