യു.എ.ഇ യാത്രാ വിമാനങ്ങൾക്ക് നേരെ വീണ്ടും ഖത്തർ യുദ്ധവിമാനങ്ങൾ
text_fieldsഅബൂദബി: രണ്ട് യു.എ.ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ചതിനെ യു.എ.ഇ പൊതു വ്യോമയാന അതോറിറ്റി (ജി.സി.എ.എ) അപലപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബഹ്റൈൻ വ്യോമപരിധിയിലാണ് സംഭവം.
യു.എ.ഇ രജിസ്ട്രേഷനുള്ള യാത്രാവിമാനങ്ങളിൽ ഒന്നിെൻറ പൈലറ്റ് അവസരോചിതമായി ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്.
യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിെൻറയും സുരക്ഷ തകർക്കുകയാണ് ഖത്തറിെൻറ ഇത്തരം നടപടികളെന്ന് ജി.സി.എ.എ പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 15നും ഖത്തർ യുദ്ധവിമാനങ്ങൾ ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്കുള്ള രണ്ട് യു.എ.ഇ യാത്രാവിമാനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. യു.എ.ഇ വിമാനങ്ങൾ വ്യോമപരിധി ലംഘിക്കുന്നുവെന്ന് ഖത്തർ ആരോപിച്ചതിന് പിന്നാലെയാണ് വിമാനങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്ന സംഭവമുണ്ടായത്.
2017 ഡിസംബർ 27ന് യു.എ.ഇ വിമാനം വ്യോമപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് ജനുവരി 11ന് ഖത്തർ െഎക്യരാഷ്ട്രസഭക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ, ഖത്തറിെൻറ വാദം അസത്യവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു.
2017 ജൂൺ മുതൽ സൗദി അറേബ്യ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾക്കൊപ്പം യു.എ.ഇ ഖത്തറിനെ ബഹിഷ്കരിച്ച് വരികയാണ്.
ഖത്തർ തീവ്രവാദികൾക്ക് സഹായം നൽകുന്നുവെന്നും അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നുവെന്നുമാണ് ചതുർരാഷ്ട്രങ്ങൾ ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണം.