പ്രളയത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ഷാർജ ഭരണാധികാരിയുടെ പത്ത് ലക്ഷം രൂപ ധനസഹായം
text_fieldsദുബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രളയത്തിൽ വീടൊഴിഞ്ഞ് ഹോട്ടലുകളിലും താൽകാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്കാണ് 50,000ദിർഹം വീതം സഹായം കൈമാറാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് സഹായം നൽകുന്നത്. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രദേശിക മാധ്യമത്തിലൂടെ പ്രഖ്യാപനം സംബന്ധിച്ച് അറിയിച്ചത്.
എമിറേറ്റിലെ 65കുടുംബങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.
യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയെ തുടർന്നാണ് പ്രളയമുണ്ടായത്. സംഭവത്തിൽ എഷ്യൻ വംശജരായ ഏഴുപേർ മരിക്കുകയും താമസസ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ ദുരിതമായത്. ദുരന്ത ബാധിതർക്ക് ഹോട്ടലുകളിൽ താമസസൗകര്യവും ഭക്ഷണമടക്കം മറ്റു അവശ്യവസ്തുക്കളും ആദ്യ ദിവസം തന്നെ ലഭ്യമാക്കിയിരുന്നു.
ഷാർജയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നെങ്കിലും കൽബയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന് ലക്ഷങ്ങളുടെ നഷ്മാണുണ്ടായത്. ശൈഖ് സുൽത്താന്‍റെ പ്രഖ്യാപനം ഇവിടെ വീടു തകർന്നവർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്ടങ്ങളുഷ്കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

