ആഘോഷപ്പൊലിമയിൽ ബലിപെരുന്നാൾ
text_fieldsദുബൈ: മഹാമാരി തീർത്ത തടസ്സങ്ങൾ വകഞ്ഞുമാറ്റി ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ ആഘോഷം. ഭരണകൂടം കൽപിച്ച നിയന്ത്രണങ്ങൾ ശിരസാവഹിച്ച് വിശ്വാസികൾ ഈദ്ഗാഹിലേക്കും പള്ളികളിലേക്കും ഒഴുകിയെത്തി. യു.എ.ഇയിൽ നൂറുകണക്കിന് പള്ളികളിലും പത്തോളം ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. വിവിധയിടങ്ങളിൽ പുലർച്ചെ ആറ് മണിക്ക് മുമ്പ് തുടങ്ങിയ പെരുന്നാൾ നമസ്കാരം ഖുതുബ അടക്കം 15 മിനിറ്റിൽ അവസാനിപ്പിച്ചു. പള്ളികളിലെത്താൻ കഴിയാതെ വീടുകളിൽ കഴിഞ്ഞുകൂടുന്ന പ്രായമാവരെ മറക്കരുതെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു. കോവിഡ് വന്നശേഷം നടക്കുന്ന രണ്ടാമത്തെ ബലിപെരുന്നാളാണിത്.
കഴിഞ്ഞ ബലിപെരുന്നാളിൽ പള്ളികളിൽ പോകാൻ കഴിഞ്ഞിരുന്നില്ല.കോവിഡിൽനിന്ന് അതിവേഗം മുക്തിപ്രാപിക്കുന്ന യു.എ.ഇയിൽ നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയിരുന്നു. 60 വയസ്സിന് മുകളിലുള്ളവരും 12ൽ താഴെയുള്ളവരും പങ്കെടുക്കാത്തതാണ് നല്ലതെന്നും അധികൃതർ അറിയിച്ചിരുന്നു. ഈദ്ഗാഹുകളിൽ സാമൂഹിക അകലം പാലിക്കാൻ പൊലീസും വളൻറിയർമാരും ഇടപെട്ടു. രാജ്യത്തുടനീളം പൊലീസ് ശക്തമായ നിരീക്ഷണം നടത്തി. വാഹനങ്ങളുടെ നിയമലംഘനവും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നുമായിരുന്നു പൊലീസിെൻറ നിരീക്ഷണം. ബലിമൃഗങ്ങളെ അറുക്കാൻ അധികൃതർ സംവിധാനം ഒരുക്കിയിരുന്നു. പെരുന്നാൾ നമസ്‌കാരശേഷം ദുബൈയിലെ അഞ്ചിടങ്ങളിൽ പൊലീസിെൻറ നേതൃത്വത്തിൽ പീരങ്കി മുഴക്കി. ആേശ്ലഷണങ്ങൾ പരമാവധി ഒഴിവാക്കിയാണ് വിശ്വാസികൾ താമസസ്ഥലങ്ങളിലേക്ക് മടങ്ങിയത്. ബിരിയാണി വെച്ചും പാട്ടുപാടിയും പ്രവാസിമുറികളിൽ ആഘോഷം അരങ്ങുതകർത്തു.
രാജ്യത്ത് ആറ് ദിവസം അവധിയായതിനാൽ നിരവധിപേർ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തി. കുട്ടികൾക്ക് അവധിയാണെങ്കിലും യാത്ര വിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെയായിരുന്നു ഭൂരിപക്ഷവും ആഘോഷിച്ചത്. ഇമാറാത്തികൾ പെരുന്നാൾ അവധി കാലങ്ങളിൽ വിദേശയാത്ര നടത്താറുണ്ടെങ്കിലും ഇക്കുറി വളരെ കുറച്ചുപേർ മാത്രമാണ് വിദേശത്ത് പോയത്. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്ക് പരമാവധി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇക്ക് പുറമെ കുവൈത്ത്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിലാണ് ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടന്നത്. ഒമാനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പെരുന്നാൾ വീടകങ്ങളിൽ ഒതുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേരെ പങ്കെടുപ്പിച്ച് പെരുന്നാൾ നമസ്കാരം നടന്നു.
പള്ളികളിലെത്തി പെരുന്നാൾ നമസ്കരിച്ച് രാഷ്ട്രനേതാക്കൾ
ദുബൈ: യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കുമൊപ്പം പെരുന്നാൾ നമസ്കരിച്ച് രാഷ്ട്രനേതാക്കൾ. വിവിധ പള്ളികളിലും ഈദ്ഗാഹുകളിലുമാണ് അവർ പങ്കെടുത്തത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ സബീലിലെ ശൈഖ് റാശിദ് പള്ളിയിലാണ് പെരുന്നാൾ നമസ്കരിച്ചത്. ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഒപ്പമുണ്ടായിരുന്നു.
അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ ഈദ് അൽ അദ്ഹ നമസ്‌കാരത്തിൽ പങ്കെടുത്തു. അൽ ദഫ്ര മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻ, ശൈഖ് സുറൂർ ബിൻ മുഹമ്മദ് ആൽ നഹ്‌യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്‌യാൻ, പ്രസിഡൻഷ്യൽകാര്യ മന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ തുടങ്ങിയവരും പള്ളിയിലെത്തി. ഈദ് അൽ അദ്ഹയുടെ പ്രാധാന്യവും ത്യാഗസ്മരണകളും പ്രഭാഷണത്തിൽ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ് ഇസ്ലാമിക് അഫയേഴ്സ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഒമർ അൽ ദാരി ചൂണ്ടിക്കാട്ടി. ഈദ് നമസ്‌കാരശേഷം ശൈഖ് മുഹമ്മദ് ആശംസകൾ കൈമാറി. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഖബറിടം സന്ദർശിക്കുകയും അദ്ദേഹത്തിെൻറ ആത്മാവിനായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.
റാസൽഖൈമയിൽ അറബ് ശാബിയകള്‍ക്ക് സമീപമുള്ള ചെറിയ മസ്ജദിദുകളിലും ഈദ് നമസ്കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയത് വിശ്വാസികള്‍ക്ക് ആശ്വാസമായി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് എന്നിവര്‍ റാക് ഖുസാം ഈദ്ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കാളികളായി. പ്രാര്‍ഥനക്ക് ശേഷം വിശ്വാസികളുമായി സൗഹൃദസംഭാഷണത്തിന് ശേഷമാണ് ഭരണാധികാരികള്‍ ഈദ് മുസല്ല വിട്ടത്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, ശൈഖ് അഹ്മദ് ബിൻ റാശിദ് അൽ മുഅല്ല പള്ളിയിൽ പെരുന്നാൾ നമസ്കരിച്ചു. ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാശിദ് ബിൻ സൗദ് ബിൻ റാശിദ് അൽ മുഅല്ല, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അൽ നുഐമി ഭരണാധികാരിയുടെ അൽ സഹീർ പാലസ് അങ്കണത്തില്‍ ബലി പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. ശൈഖ് ഹുസൈൻ മുയിൻ അൽ ഹൊസാനി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഈദ് ഖുത്തുബയില്‍ സൽപ്രവൃത്തികളുടെയും അനുസരണത്തിെൻറയും മാതാപിതാക്കളെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും അവരുടെ പങ്ക് വിലമതിക്കുന്നതിെൻറയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ശൈഖ് ഡോ. മജിദ് ബിൻ സയീദ് അൽ നുഐമി, അജ്മാൻ പൊലീസ് കമാൻഡർ-ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, അജ്മാനിലെ നീതിന്യായ വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിൻ അലി അൽ നുഐമി തുടങ്ങി നിരവധി പ്രമുഖർ, വിശിഷ്ടാതിഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
കർമനിരതരായി ഐ.സി.എഫ് വളൻറിയർമാർ
ദുബൈ: പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് എത്തിയവർക്ക് ആവശ്യമായ സേവനവുമായി മർകസ് -ഐ.സി.എഫ് വളൻറിയർമാർ. വിശാലമായ ദേര ഈദ്ഗാഹിലും പരിസരത്തും വിശ്വാസികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ വളൻറിയർ ടീം പെരുന്നാൾ സുദിനം പുലരും മുമ്പേ സുസജ്ജരായിരുന്നു. മുപ്പതിലേറെ വളൻറിയർമാരാണ് ഇവിടെ അണിനിരന്നത്. ദേര ഈസ്റ്റ്, വെസ്റ്റ്, അബൂ ഹൈൽ സെക്ടറുകളിലെ വെൽഫെയർ സമിതികളുടെ നേതൃത്വത്തിൽ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കി.സെൻട്രൽ ഐ.സി.എഫ് സംഘടന പ്രസിഡൻറ് അശ്റഫ് പാലക്കോട്, വെൽഫെയർ കോഒാഡിനേറ്റർ നസീർ ചൊക്ലി, ഇസ്മാഈൽ കാങ്കോൽ, മുസ്തഫ കുനിയിൽ, ഇസ്മാഈൽ മോളൂർ, സി.കെ. റിയാസ്, ശംസുദ്ദീൻ പുഞ്ചാവി തുടങ്ങിയവർ നേതൃത്വം നൽകി.ബർദുബൈ ഈദ് ഗാഹിൽ സെൻട്രൽ സർവിസ് സെക്രട്ടറി ഫസൽ മട്ടന്നൂർ, ശിഹാബ് ആട്ടീരി, അബ്ദുൽഖാദർ ചൊക്ലി, ഗഫൂർ കോട്ടക്കൽ, മഹമൂദ് കെ.സി.എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കി.ഈദ്ഗാഹുകൾക്കു പുറമെ റാശിദിയ്യ, അൽഖൂസ്, ഖിസൈസ്, കറാമ, അവീർ തുടങ്ങി ദുബൈയുടെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഐ.സി.എഫ് വളൻറിയേഴ്സ് ഈദ് ദിനത്തിൽ സേവനം ചെയ്തു.
റാസല്‍ഖൈമയില്‍ പെരുന്നാള്‍ വിരുന്നായി മഴയെത്തി
റാസല്‍ഖൈമ: ബലിപെരുന്നാള്‍ ആഹ്ലാദത്തിനിടെ വിരുന്നത്തെിയ മഴ റാസല്‍ഖൈമക്ക് ഇരട്ടി മധുരമായി. യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്ന വാര്‍ത്തകള്‍ക്കിടയിലും റാസല്‍ഖൈമയിലെ നഗരപ്രദേശങ്ങളിലും പ്രധാന കാര്‍ഷിക പ്രദേശങ്ങളിലും മഴ ലഭിച്ചിട്ട് നാളുകളായി. ഒരാഴ്ചയായി രൂപപ്പെട്ട അസ്ഥിര കാലാവസ്ഥക്കിടയില്‍ ചില പര്‍വതപ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ചെറിയ തോതിലെങ്കിലും മഴ ലഭിച്ചത് നഗര പ്രദേശങ്ങളില്‍ ആശ്വാസം പകര്‍ന്നു. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നതിനാല്‍ വിനോദ സ്ഥലങ്ങളിലെത്തുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.