ഇന്ത്യ-പാക് ഏഷ്യാകപ്പ് മൽസരത്തിന്‍റെ വ്യാജ ടിക്കറ്റ് ഓൺലൈനിൽ
text_fieldsദുബൈ: അടുത്തമാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലി(എ.സി.സി)ന്റെ മുന്നറിയിപ്പ്. ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ വ്യാജ ടിക്കറ്റാണ് ഓൺലൈനിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. വ്യാജ ടിക്കറ്റ് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ടൂർണമെന്റിലേക്കുള്ള ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നിലവിൽ വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വിറ്റഴിക്കുന്ന ടിക്കറ്റുകൾ വ്യാജനും തട്ടിപ്പുമാണെന്നും അധികൃതർ വ്യക്തമാക്കുകയായിരുന്നു.
ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചു. ഔദ്യോഗിക ടിക്കറ്റ് വിൽപന ഉടൻ എ.സി.സിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.സെപ്റ്റംബർ 14നാണ് ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മൽസരം ദുബൈയിൽ അരങ്ങേറുന്നത്. എട്ട് ടീമുകൾ മാറ്റുരക്കുന്ന മൽസരങ്ങളിൽ ഒന്നിലേറെ തവണ ഇന്ത്യയും പാിക്സ്താനും ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. സെപ്റ്റംബർ 10ന് യു.എ.ഇയുമായാണ് ഇന്ത്യയുടെ ആദ്യ മൽസരം.
യു.എ.ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്ക് ശേഷം വലിയ കാത്തിരിപ്പില്ലാതെയാണ് വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് ഇമാറാത്ത് വേദിയാകുന്നത്. ഇന്ത്യ കപ്പുയർത്തിയ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങളുടെ ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റുപോയിരുന്നത്. പ്രത്യേകിച്ച് ഇന്ത്യ-പാക് മൽസരങ്ങളുടെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകമാണ് വിറ്റുപോയത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

