പേന കണ്ണിൽക്കൊണ്ട് പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ച വീണ്ടെടുത്തു
text_fieldsദീക്ഷിത് ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കൊപ്പം
ദുബൈ: കണ്ണിൽ പേനകൊണ്ട് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിയുടെ കാഴ്ച വീണ്ടെടുത്ത് ആസ്റ്റർ ഹോസ്പിറ്റൽ. 11ാം ക്ലാസ് വിദ്യാർഥിയായ 15കാരൻ ദീക്ഷിത് കൊട്ടിയാട്ടില്‍ അനൂപിനാണ് സ്കൂളിൽ വെച്ച് ബാൾപേന കൊണ്ട് വലത് കണ്ണിൽ പരിക്കേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 20നായിരുന്നു സംഭവം.
കുട്ടിയെ ഉടൻ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മൻഖൂലിലെ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടെ നേത്രരോഗ വിദഗ്ധനായ ഡോ. പാര്‍ത്ഥ് ഹേമന്ത്കുമാര്‍ ജോഷിയുടെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.
കോര്‍ണിയയിലെ കീറല്‍ നന്നാക്കുകയും കണ്ണിനുള്ളില്നിന്ന് കേടായ ടിഷ്യു നീക്കുകയും ചെയ്തു. ശസ്ത്രക്രിയ വിജയമായതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു. എന്നാൽ, കണ്ണിന്റെ ലെൻസിനേറ്റ ആഘാതം മൂലം ട്രോമാറ്റിക് തിമിരം സംഭവിക്കുകയും ഒരു മാസത്തിനുശേഷം കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തു.
ഇതോടെ വീണ്ടും ആശുപത്രിയിലെത്തിയ ദീക്ഷിത്തിന് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. തിമിരം വേര്‍തിരിച്ചെടുക്കലും കൃത്രിമ ലെന്‍സ് സ്ഥാപിക്കലും ഉള്‍പ്പെടുന്നതായിരുന്നു ഈ ശസ്ത്രക്രിയ. സ്പെഷലിസ്റ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. ഗസാല ഹസന് മന്‍സൂരിയുടെ സഹായത്തോടെ ഡോ. പാര്‍ത്ഥ് ഹേമന്ത്കുമാര്‍ ജോഷിയാണ് ഈ സങ്കീർണമായ ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
കണ്ണിന്റെ പിന്‍ഭാഗത്തുനിന്ന് വിട്രിയസ് ജെല്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയായ പാര്‍സ് പ്ലാന വിട്രെക്ടമിയും കണ്ണിന്റെ മർദം വർധിക്കുന്നത് തടയാന്‍ ഐറിസിന്റെ ഒരു ചെറിയ ഭാഗം നീക്കം ചെയ്യുന്ന പെരിഫറല്‍ ഐറിഡെക്ടമിയുമാണ് നടത്തിയത്. ഇതോടെ കാഴ്ച പൂർണമായും തിരിച്ചുനൽകാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

