നഗരം എക്സ്പോ തിരക്കിൽ
text_fieldsദുബൈ: ദുബൈ നഗരം മാത്രമല്ല, യു.എ.ഇ ഒന്നടങ്കം എക്സ്പോ 2020ലേക്ക് അലിഞ്ഞുചേർന്നിരിക്കുകയാണ്. എക്സ്പോയുടെ ചർച്ചകളും ചിത്രങ്ങളുമാണ് എവിടെയും. ലോകത്തിെൻറ സംഗമം ഒരുക്കാൻ യു.എ.ഇ ഒരുങ്ങി. രണ്ട് ദിവസം കഴിഞ്ഞാൽ എക്സ്പോ വേദിയിൽ മേളപ്പെരുക്കം തുടങ്ങും. എല്ലാ എമിറേറ്റുകളിലും മഹാമേളയെ വരവേൽക്കാൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ ആർ.ടി.എ ബസുകളും മെട്രോയും എക്സ്പോമയമാണ്. വിവിധ രാജ്യങ്ങളിൽനിന്ന് പതിനായിരങ്ങളാണ് നഗരത്തിൽ എത്തിയത്. ഇതിെൻറ ഓളങ്ങൾ ഹോട്ടൽ മേഖലയിൽ അടക്കം ദൃശ്യമാണ്. 191 രാജ്യങ്ങളുടെ പവലിയനുകളാണ് എക്സ്പോയിലുള്ളത്. ഈ രാജ്യങ്ങളിൽനിന്നുള്ള സംഘം ദുബൈയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ അബൂദബിയിലും നിരവധി ആളുകളാണ് താമസിക്കുന്നത്. ദുബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എക്സ്പോ സന്ദർശകർ താമസിക്കുന്നത് ഷാർജയിലാണ്. എത്തിപ്പെടാനുള്ള എളുപ്പവും കുറഞ്ഞ വാടകയുമാണ് ഷാർജയെ പ്രിയപ്പെട്ടതാക്കുന്നത്. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് എക്സ്പോ വേദിയിലേക്ക് സൗജന്യമായി എത്താൻ ബസുണ്ട്. യാത്ര, എക്സ്പോ ടിക്കറ്റ് അടക്കം പാക്കേജുകളും ഹോട്ടലുകാർ നൽകുന്നു.
നിരവധി മലയാളികളാണ് എക്സ്പോ വളൻറിയറാകാൻ രജിസ്റ്റർ ചെയ്തത്. ലാഭേച്ഛയില്ലാതെയാണ് ഇവരുടെ പ്രവർത്തനം. ഇവർക്ക് പരിശീലനവും നടക്കുന്നുണ്ട്. കോവിഡ് രോഗികൾ കുറയുന്നത് യു.എ.ഇയിലുള്ളവർക്ക് എക്സ്പോയിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ദിവസവും 300ൽ താഴെ രോഗികൾ മാത്രാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ 100 ശതമാനത്തിലേക്കെത്തുന്നതും ആത്മവിശ്വാസം വർധിപ്പിക്കുന്നു. മറ്റ് എമിറേറ്റുകളിൽനിന്ന് എക്സ്പോ വേദിയിലേക്ക് നേരിട്ട് ബസ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നേരിട്ട് എക്സ്പോയിലേക്ക് എത്താൻ കഴിയും. വിവിധ എമിറേറ്റുകളിൽ ഒന്നോടെ പുതിയ ബസ് സ്റ്റേഷനും തുറക്കുന്നുണ്ട്. ഓരോ എമിറേറ്റിലെയും പൊലീസ് അടക്കം അധികൃതർ ഒരുക്കങ്ങൾ വിലയിരുത്തുന്നു. വ്യാഴാഴ്ച രാത്രി ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അനുമതി. എന്നാൽ, ചാനലുകളിലൂടെയും എക്സ്പോ ടി.വിയിലൂടെയും തത്സമയ സംപ്രേഷണം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.