കോവിഡിനെതിരെ പോരാടുന്ന കേരളത്തിനായി കൈകോർത്ത് പ്രവാസികളും
text_fieldsദുബൈ: ജൻമനാട് ദുരിതക്കയത്തിലായ നാളുകളിലെല്ലാം കൈത്താങ്ങൊരുക്കി പ്രവാസലോകവും കൂടെ നിന്നിട്ടുണ്ട്. പ്രളയകാലത്തുൾപെടെ കേരളത്തിനെ കൈപിടിച്ചയുർത്തിയ പ്രവാസികൾ കൊറോണക്കാലത്തും അവർക്കായി കൈകോർക്കുകയാണ്. കേരളത്തിന് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ സഹായങ്ങളും സംഭാവനകളുമെല്ലാം പ്രവാസലോകത്ത് നിന്ന് ഒഴുകുകയാണ്. കോവിഡ് ഒരു ആഗോള മഹമാരിയാണെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുേമ്പാൾ ഗൾഫ് നാടുകളിൽ മെച്ചപ്പെട്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജൻമനാടിന് സഹായം നൽകാൻ പ്രവാസികൾ മുന്നിട്ടിറങ്ങിയത്.
ഓക്‌സിജന്‍ സിലിണ്ടറുകളും വെൻറിലേറ്ററും അയച്ച് ആല്‍ഫ
പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫാ പാലിയേറ്റീവ് കെയറിെൻറ യു.എ.ഇയിലുള്ള സുഹൃദ്‌സംഘം തൃശൂര്‍ കൊടുങ്ങല്ലൂർ മതിലകത്തെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റലിന് (എൻ.എ.സി.എച്ച്) 180 ഓക്സിജൻ സിലിണ്ടറുകളും മൂന്ന് വെൻറിലേറ്ററുകളും അയച്ചു.
വെള്ളിയാഴ്ച ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം അയച്ച ഓക്‌സിജനും വെൻറിലേറ്ററുകളും ഞായറാഴ്ചയോടെ ഹോസ്പിറ്റലില്‍ ഉപയോഗത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ആല്‍ഫാ യു.എ.ഇ സുഹൃദ്‌സംഘം ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ പറഞ്ഞു. 180 ഓക്‌സിജിന്‍ സിലിണ്ടറുകളില്‍ 80 എണ്ണം 40- 50 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ജംബോ സിലിണ്ടറുകളാണ്. ഇവ ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണശൃംഖലക്ക് നൽകുന്നത് വലിയ വിതരണ ശേഷിയാണ്. 9.1 ലിറ്റര്‍ ശേഷിയുള്ള കനം കുറഞ്ഞ ഇനം സിലിണ്ടറുകളാണ് ബാക്കി നൂറെണ്ണം. ഇവ എന്‍എ.സി.എച്ച് ഹോസ്പിറ്റലിെൻറ ഹോം കെയര്‍ സേവനത്തിന് ഉപയോഗിക്കും. കേരളത്തില്‍ ഓക്‌സിജൻ ക്ഷാമം പ്രതീക്ഷിക്കുന്നില്ലെങ്കിലും സിലിണ്ടറുകള്‍ക്കുള്ള ക്ഷാമം കണക്കിലെടുത്താണ് ഇവ അയക്കുന്നതെന്നും നൂര്‍ദീന്‍ പറഞ്ഞു.
ക്വാറൻറീൻ കേന്ദ്രം ഒരുക്കാൻ പ്രവാസി കൂട്ടായ്മ
തിരൂർ പുറത്തൂരിൽ കോവിഡ് രോഗികൾക്കുള്ള ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് പ്രവാസി കൂട്ടായ്മ രംഗത്ത്. യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് (എം.എം.ജെ.സി) പുറത്തൂർ ഗ്രാമ പഞ്ചായത്തിെൻറ കീഴിൽ പുറത്തൂർ ഗവ.യു.പി സ്‌കൂളിലും പടിഞ്ഞാറേക്കരയിലും തുടങ്ങുന്ന ഡോമിസിലറി കോവിഡ് സെൻററിലേക്ക് (ഡി.സി.സി) ആവശ്യമായ സാധനങ്ങൾ എത്തിച്ചത്. 40 കിടക്ക, തലയണ, 20 പൾസ് ഓക്സിമീറ്റർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ആദ്യഘട്ടമെന്നോണമാണ് അത്യാവശ്യ സാധനങ്ങൾ എത്തിച്ചത്.
പ്രദേശത്തെ മറ്റു കേന്ദ്രങ്ങളിലേക്ക് കൂടി സഹായം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 40 വർഷത്തിലധികമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി പുറത്തൂർ, മംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുട്ടനൂർ മഹല്ലിലെ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലും സജീവമാണ്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ട് ചെയ്ത കേരളത്തിലെ ആദ്യ ഗൾഫ് മഹല്ല് കൂട്ടായ്മ കൂടിയാണ് എം.എം.ജെ.സി. പുറത്തൂർ, മംഗലം, വെട്ടം, തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലെയും തിരൂർ, പൊന്നാനി താലൂക്കുകളിലെയും നിരവധി പേർക്ക് അന്ന് നാട്ടിലെത്താൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.