സുഖയാത്ര വാഗ്ദാനംചെയ്ത് ഇത്തിഹാദ് ട്രെയിൻ
text_fieldsആഗോള റെയില്‍ 2025 എക്‌സിബിഷൻ ആൻഡ് കോൺഫറൻസിലെ ഇത്തിഹാദ് ട്രെയിനിന്‍റെ മാതൃക
അബൂദബി: യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ഇത്തിഹാദ് റെയിൽ. അബൂദബിയിൽ ആരംഭിച്ച രണ്ടാമത് ആഗോള റെയില്‍ 2025 എക്‌സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ട്രെയിനിലെ സൗകര്യങ്ങൾ അധികൃതർ പ്രദർശിപ്പിച്ചത്.
ഓരോ പാസഞ്ചർ ട്രെയിനിലും മൂന്ന് തരം കാബിനുകളാണുണ്ടാവുക. എക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് കാബിനുകൾ. ഇക്കണോമി ക്ലാസിൽ കടും ചാരനിറത്തിലുള്ള സീറ്റുകളാണുള്ളത്. ഫാമിലി ക്ലാസിൽ അഭിമുഖമായി ഇരിക്കാവുന്ന രീതിയിലാണ് സീറ്റുകളുള്ളത്. സീറ്റുകൾക്ക് നടുവിൽ മേശയുമുണ്ടാകും.
ഫസ്റ്റ് ക്ലാസ് സീറ്റുകൾ കൂടുതൽ സൗകര്യങ്ങളുള്ളതാണ്. വിശാലവും ക്രമീകരിക്കാവുന്നതുമായതാണ് സീറ്റുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് സീറ്റുകൾക്ക് പിന്നിൽ ട്രേ ടേബിളുകളുമുണ്ട്. കൂടാതെ ഓരോ കാബിനിലും ലഗേജുകൾക്കായി ഓവർഹെഡ് സ്ഥലവുമുണ്ട്. കൂടുതൽ വലിയ ലഗേജുകൾക്കായി പ്രത്യേക സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.
ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഓട്ടോമാറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. അതാടൊപ്പം സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് മെഷീന്‍റെ മാതൃകയും ആഗോള റെയില്‍ എക്‌സ്‌പോയിൽ പ്രദർശനത്തിനുണ്ട്. ബാങ്ക് നോട്ടുകളും കാർഡും ആപ്പിൾ പേയും മീഷീനിൽ സ്വീകരിക്കും.
അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം ഇത്തിഹാദ് റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത.
മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും.
അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും. അബൂദബിയിൽ അഡ്നോകിൽ അരങ്ങേറുന്ന റെയിൽവേ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്ലോബൽ റെയിൽ 2025 പ്രദർശനവും സമ്മേളനവും വ്യാഴാഴ്ചയാണ് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

