റെയിൽ മാർഗം വാഹനങ്ങൾ എത്തിച്ച് ഇത്തിഹാദ്; ഫുജൈറ തുറമുഖത്തു നിന്ന് അബൂദബിയിലേക്കാണ് വാഹനങ്ങൾ എത്തിച്ചത്
text_fieldsദുബൈ: രാജ്യത്ത് ആദ്യമായി റെയിൽമാർഗം വാഹനങ്ങൾ എത്തിച്ച് ഇത്തിഹാദ് റെയിൽവേ. ഫുജൈറ തുറമുഖത്ത് നിന്ന് അബൂദബിയിലേക്കാണ് നൂറുകണക്കിന് വാഹനങ്ങൾ റെയിൽമാർഗം കടത്തിക്കൊണ്ടുവന്നത്.
ഇതോടെ ചരക്കുനീക്കത്തിന് റെയിൽ സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്‍റെ പുതിയഘട്ടത്തിലേക്ക് കടക്കുകയാണ് യു.എ.ഇ. ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ വഴി ആദ്യ ഓട്ടോമൊബൈൽ ചരക്കുകൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചതോടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ചരക്ക് നീക്കത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ.
കിഴക്കൻ തീരമായ ഫുജൈറ തുറമുഖത്ത് എത്തിയ നിസാൻ വാഹനങ്ങളാണ് ആദ്യമായി അബൂദബി കിസാഡിലെ ഡ്രൈപോർട്ടിൽ എത്തിച്ചത്. ലോജിസ്റ്റിക് രംഗത്ത് കൂടുതൽ സുസ്ഥിരപദ്ധതികൾ നടപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. യു.എ.ഇയിലെ പ്രമുഖ വാഹന ഏജൻസിയായ അൽമസൂദ് ഓട്ടോമൊബൈൽസിന് വേണ്ടിയാണ് നിസാൻ വാഹനങ്ങൾ റെയിൽമാർഗം അബൂദബിയിൽ എത്തിച്ചത്. ഇത്തിഹാദ് റെയിലിന്‍റെ അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് റെയിൽ ഫ്രൈറ്റുമായി പങ്കാളിത്തമുള്ള സ്ഥാപനമാണ് അൽ മസൂദ് ഓട്ടോമൊബൈൽസ്.
നിർമാണം പൂർത്തിയായ വാഹനങ്ങൾ കടത്തുന്നതിനായി ദേശീയ റെയിൽ ശൃംഖല ഉപയോഗിക്കുന്ന യു.എ.ഇയിലെ ആദ്യ ഓട്ടോമൊബൈൽ ഡീലറായി അൽ മസൂദ് ഓട്ടോമൊബൈൽസ് മാറിയതായും അധികൃതർ അറിയിച്ചു.
ഒരു വാഹനം എത്രത്തോളം വിശ്വസനീയമായും കാര്യക്ഷമതയോടെയും ഉടമയിലേക്കെത്തുന്നു എന്നതുൾപ്പെടെ യാത്രയുടെ ഓരോ ഭാഗവും പ്രധാനമാണെന്ന് അൽ മസൂദ് ഓട്ടോമെബൈൽസ് സി.ഇ.ഒ ഇർഫാൻ തൻസിൽ പറഞ്ഞു.
ദേശീയ അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ മേഖലയുടെ ശേഷികളും ഒരുമിച്ച് ചേരുമ്പോൾ എന്താണ് നമുക്ക് നേടാൻ കഴിയുക എന്നതിന്‍റെ ശക്തമായ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന വ്യവസായ ഹബുകൾ, തുറമുഖങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്‍റെ ആകെ നീളം 900 കിലോമീറ്ററാണ്. വേഗതക്കും വിശ്വാസ്യതക്കും അപ്പുറത്ത് സുസ്ഥിരമായ ലക്ഷ്യങ്ങളെ പിന്തുകുന്നതിലേക്കുള്ള മാറ്റമാണ് റെയിൽ സംവിധാനം. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് റെയിൽ ഗതാഗതം കുറഞ്ഞ അളവിലാണ് കാർബൺ പുറന്തള്ളുന്നത്. യു.എ.ഇ നെറ്റ് സീറോ 2050 നയങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

